ഡൽഹി: ഡൽഹിയെയും സമീപ പ്രദേശങ്ങളെയും വിഴുങ്ങി കനത്ത പുകമഞ്ഞ്. നഗരത്തിലെ വായു ഗുണനിലവാരം 500ൽ എത്തിയതോടെ ഡൽഹി നിവാസികൾ പൊറുതി മുട്ടിയിരിക്കുകയാണ്. ദേശീയ തലസ്ഥാനത്തെ 35 മോണിറ്ററിങ് സ്റ്റേഷനുകളിൽ മിക്കവയിലും വായു ഗുണനിലവാരം 500 ആണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് രേഖപ്പെടുത്തിയ ദ്വാരകയില്‍ 480 ആണ് വായു ഗുണനിലവാരം. കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നഗരത്തിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
പുകമഞ്ഞ് കാരണം ദൂരക്കാഴ്ച കുറഞ്ഞതിനാൽ ഡൽഹിയിൽ നിന്ന് പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ചൊവാഴ്ച രാവിലെ 22 ട്രെയിനുകള്‍ വൈകുകയും ഒമ്പത് ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
കടുത്ത വായു മലിനീകരണം കാരണം ഡൽഹിയിലുടനീളം സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും താൽക്കാലികമായി നിർത്തിവച്ചു. എല്ലാ പഠനങ്ങളും ഓൺലൈനിലേക്ക് മാറ്റുകയാണെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു.
ഡൽഹി സർവകലാശാലയും ജവഹർലാൽ നെഹ്‌റു സർവകലാശാലയും നവംബർ 22 വരെ ഓൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിനെയും പുകമഞ്ഞ് ബാധിച്ചിരിക്കുകയാണ്. 12-ാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഗാസിയാബാദിൽ വായു ഗുണനിലവാരം 450ൽ എത്തിയതോടെ, ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റാൻ യുപി സർക്കാർ നിർദേശിച്ചു.
പ്രധാന നിർദേശങ്ങൾ
ഡൽഹിക്കു പുറമേ ദേശീയ തലസ്ഥാന മേഖലയിൽപെടുന്ന മറ്റു സംസ്ഥാനങ്ങളിലും (എൻസിആർ) ഗ്രാപ് 4 നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണം.
നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാൻ പ്രത്യേക സമിതികൾ രൂപീകരിക്കണം.
ഗ്രാപ് 4 നിയന്ത്രണ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പരാതിപരിഹാര സമിതികൾ രൂപീകരിക്കണം.
പരാതികളിൽ കമ്മിറ്റി ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് കർശന നടപടിയെടുക്കണം.
ഡൽഹിയോട് ചേർന്നുള്ള സംസ്ഥാനങ്ങളിലും 12–ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അവധി നൽകണം.
കേന്ദ്രത്തിനെതിരെ അതിഷി അയൽ സംസ്ഥാനങ്ങളിൽ പാടത്തു വൈക്കോൽ കത്തിക്കുന്നത് കൊണ്ടാണ് സ്ഥിതി രൂക്ഷമായതെന്ന് മുഖ്യമന്ത്രി അതിഷി ആരോപിച്ചു. ‘മോദി സർക്കാർ രാഷ്ട്രീയം കളിക്കുന്നതല്ലാതെ ഇതു തടയാൻ ഒരു നടപടിയുമെടുക്കുന്നില്ല.
ഡൽഹിയിലെ ജനങ്ങൾ ഗ്യാസ് ചേംബറിലെന്ന പോലെ കഴിയുമ്പോൾ ബിജെപി ഭരിക്കുന്ന അയൽസംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാടത്തു തീയിടുന്നത് തുടരുകയാണ്. എഎപി ഭരിക്കുന്ന പഞ്ചാബിൽ ഇത്തരം കേസുകൾ കുറഞ്ഞെന്നാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്’– അതിഷി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.