ആലപ്പുഴ: ഉറങ്ങിക്കിടക്കവേ കഴുത്തില്‍നിന്ന് കുറുവ സംഘമെന്ന് കരുതുന്ന സംഘം സ്വർണമാല കവർന്നതിന്റെ ഭീതി മാറാതെ മണ്ണഞ്ചേരി മാളിയേക്കല്‍ വീട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ ഇന്ദു.
ഇവരുടെ മൂന്നര പവന്റെ സ്വർണമാലയാണ് അടുക്കളവാതില്‍ തകർത്ത് അകത്തുകടന്ന മേകാഷ്ടാക്കള്‍ കവർന്നത്. ഇതേക്കുറിച്ച് പറയുമ്പോള്‍ ശബ്ദത്തിന് ഇപ്പോഴും പേടി മാറാത്ത ഇടർച്ച. ഭർത്താവിനും മകള്‍ക്കുമൊപ്പം കട്ടിലില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തത്.ഉറക്കത്തില്‍ കഴുത്തില്‍ എന്തോ ഇഴയുന്നത് പോലെ തോന്നിയാണ് ഉണർന്നത്. തൊട്ട് മുന്നില്‍ മോഷ്ടാവിനെ കണ്ടപ്പോള്‍ ശബ്ദം പുറത്തേക്ക് വന്നില്ല. നിലവിളിക്കാൻ ശ്രമിച്ചപ്പോള്‍ നാക്ക് തളർന്നു പോയ അവസ്ഥ. അല്‍പസമയത്തിന് ശേഷമാണ് ശബ്ദം പുറത്തേക്ക് വന്നത്.
ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഉണർന്നതോടെ മോഷ്‌ടാവ് ഓടി. പിന്നാലെ ഓടിച്ചെന്നെങ്കിലും പുറത്തിറങ്ങി അയല്‍വീടിന്റെ ഭാഗത്തേക്ക് രക്ഷപ്പെട്ടു' -ഇന്ദു പറയുന്നു.
സ്വർണത്തിന് പുറമേ മുറിയിലെ മേശപ്പുറത്ത് വെച്ച ആയിരം രൂപയോളം സൂക്ഷിച്ചിരുന്ന പഴ്‌സും നഷ്‌ടപ്പെട്ടു. പിന്നീട് വീടിന്റെ അടുക്കള ഭാഗത്ത് പുറത്ത് പഴ്സും പേപ്പറുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടിലെ അലമാരയും മറ്റും തുറക്കുവാൻ ശ്രമിച്ചിട്ടില്ല.
ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ വീടുകളിലാണ് ഇന്നലെ കുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ മോഷണം നടന്നത്. ഉറങ്ങിക്കിടന്ന വീട്ടമ്മമാരുടെ മാലകള്‍ പൊട്ടിച്ചെടുക്കുകയും സമീപത്തെ നിരവധി വീടുകളില്‍ മോഷണ ശ്രമം നടത്തുകയും ചെയ്തു.
മാളിയേക്കല്‍ വീട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ മൂന്നര പവന്റെ സ്വർണമാലയും സമീപ വാർഡില്‍ കോമളപുരം പടിഞ്ഞാറ് നായിക്യംവെളി വീട്ടില്‍ അജയകുമാറിന്റെ ഭാര്യ ഇന്ദുവിന്റെ മാലയുമാണ് കവർന്നത്. അജയകുമാറിന്റെ ഭാര്യയുടെ മാല മുക്കു പണ്ടമായിരുന്നുവെങ്കിലും താലി സ്വർണമായിരുന്നു. താലി പിന്നീട് വീട്ടിലെ തറയില്‍നിന്ന് ലഭിച്ചു.
സമീപത്തെ പോട്ടയില്‍ സിനോജ്, കോമളപുരം ടാറ്റാ വെളിക്ക് പടിഞ്ഞാറ് അഭിനവം വീട്ടില്‍ വിനയചന്ദ്രൻ എന്നിവരുടെ വീടുകളുടെ അടുക്കള വാതിലുകളും പൊളിച്ച നിലയിലാണെങ്കിലും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല. ആലപ്പുഴ നോർത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളില്‍ ചൊവ്വാഴ്ച പുലർച്ചെ പന്ത്രണ്ട് മുതലാണ് മോഷണപരമ്പര തുടങ്ങിയത്.
പ്രദേശത്തു നിന്നു ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് രണ്ടാഴ്ച മുമ്പ് മണ്ണഞ്ചേരി നേതാജി ജങ്ഷന് സമീപം മോഷണശ്രമം നടത്തിയ മോഷ്‌ടാക്കള്‍ തന്നെയാണ് ഇവരെന്നാണ് സൂചന.
രാത്രി മഴ പെയ്യുന്ന സമയത്തായിരുന്നു മോഷണങ്ങള്‍. നടന്നാണ് കള്ളൻമാർ വീടുകളിലെത്തിയത്. ദൂരെ എവിടെയെങ്കിലും വാഹനംവെച്ച ശേഷം ഇവിടേക്ക് നടന്നു വന്നതായാണ് പൊലീസ് കരുതുന്നത്.
ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും മോഷ്‌ടാക്കള്‍ കടന്നു കളയുകയായിരുന്നു. ആലപ്പുഴ ഡി.വൈ.എസ്.പി മധു ബാബു വീടുകള്‍ സന്ദർശിച്ചു. പൊലീസ് നായും വിരലടയാള വിദഗ്‌ധരും എത്തി തെളിവുകള്‍ ശേഖരിച്ചു.
മോഷണം നടന്ന വീട്ടില്‍ പൊലീസും വിരലടയാള വിദഗ്‌ധരും എത്തി തെളിവുകള്‍ ശേഖരിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.