തിരുവന്തപുരം: ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരൻ്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനലും ബിജെപി സംസ്ഥാന നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു.
ഏറ്റവും ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൻ്റെ യുവജനോത്സവം അവതാരകനായ ഷിഹാസിനെതിരെയുള്ള പരാമർശത്തിൽ ബിജെപി നേതാവ് സന്ദീപ് ജി വാര്യർക്ക് എതിരെ അഞ്ചുകോടി രൂപയുടെ മാനനഷ്ടക്കേസ് ഏഷ്യാനെറ്റ് നൽകിയെന്നാണ് പുറത്ത് വന്നിരിക്കുന്നത്. സന്ദീപ് വാര്യർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഏഷ്യാനെറ്റ് ജിഹാദി പോസ്റ്റർ ബോയ് ഷിഹാസിനെ തുറന്നു കാണിച്ചതിന് എനിക്ക് അഞ്ചു കോടി രൂപയുടെ മാനനഷ്ട വക്കീൽ നോട്ടീസ് ആണ് ഏഷ്യാനെറ്റ് മാനേജ്‌മെൻ്റ് അയച്ചിരിക്കുന്നത്. അത്രയും രൂപ കൈവശമില്ല. വല്ലതും കുറച്ചു തരുമോ. ജിഹാദിയെ ജിഹാദി എന്ന് വിളിച്ചപ്പോൾ ഏഷ്യാനെറ്റിന് എന്തിനാണ് പൊള്ളുന്നത് ?
ഒരു മാധ്യമ സ്ഥാപനത്തിന് സംഘി എന്ന് വിളിക്കാമെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ ജിഹാദി എന്നും വിളിക്കാം' എന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദീപ് വാര്യരെ പിന്തുണച്ച് ഏഷ്യാനെറ്റ് ന്യൂസിനെ രൂക്ഷമായി വിമർശിച്ചു. സന്ദീപ് വാര്യർ ഒരു മാപ്പും പറയില്ല, അർബൻ നക്സലുകളും ദേശവിരുദ്ധരും എങ്ങനെയാണ് പ്രധാന മാധ്യമങ്ങളിൽ പിടിമുറുക്കുന്നതെന്നും ചർച്ച ചെയ്യാമെന്നും സുരേന്ദ്രൻ പറഞ്ഞു.
'സന്ദീപ് വാര്യർക്കെതിരെ അഞ്ചുകോടി രൂപയുടെ മാനനഷ്ടക്കേസ് ഏഷ്യാനെറ്റ് ന്യൂസ് നൽകി എന്നറിഞ്ഞു. സന്ദീപ് ഒരു മാപ്പും പറയുന്നില്ല. കേസ് നടക്കട്ടെ. അർബൻ നക്സലുകളും ദേശവിരുദ്ധരും എങ്ങനെയാണ് പ്രധാന മാധ്യമങ്ങളിൽ പിടിമുറുക്കുന്നത് എന്ന് നമുക്ക് ഓപ്പൺ കോടതിയിൽ തന്നെ ചർച്ച ചെയ്യാം. പാട്ടകുലുക്കിയിട്ടായാലും പാർട്ടി കേസ് നടത്തും', അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഏതാനും വർഷങ്ങളായി ഏഷ്യാനെറ്റും ബിജെപിയും ഏഷ്യാനെറ്റ് തമ്മിൽ അത്ര രസത്തിലല്ല മുന്നോട്ട് പോകുന്നത്.
ഏഷ്യാനെറ്റ് ചാനലിനെ ബഹിഷ്കരിക്കാൻ അവരുടെ ചർച്ചകളിൽ ബിജെപി പ്രതിനിധികളും പങ്കെടുക്കുന്നില്ലെന്നും പാർട്ടി നേതൃത്വം വാർത്താസമ്മേളനം നടത്തി നേരത്തെ പറഞ്ഞിരുന്നു. വാർത്തയിലും വാർത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് തുടരുന്നതെന്നായിരുന്നു അവരുടെ ആരോപണം.
യുവജനോത്സവം പരിപാടിയിൽ നരേന്ദ്ര മോദിയെ വിമർശിക്കുന്ന രീതിയിൽ ഷിഹാസ് ചോദ്യങ്ങൾ ഉന്നയിച്ചത് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവർ പരിപാടിയിൽ നടന്ന ചില ചർച്ചകളെ തുടർന്നാണ് തർക്കം വീണ്ടും ഉടലെടുത്തത്. സുരേന്ദ്രൻ ഈ ചർച്ചകളെ പിതൃശൂന്യമായ മാധ്യമപ്രവർത്തനം എന്ന് വിശേഷിപ്പിച്ചിരുന്നു.
നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചകളിലും ആർഎസ്എസ് ബന്ധത്തിലും നിയമസഭയിൽ നടന്ന ആരോപണ പ്രത്യാരോപണങ്ങൾ ചർച്ച ചെയ്ത ന്യൂസ് അവറിൽ മഞ്ചേശ്വരം കോഴക്കേസിൽ ഏഷ്യാനെറ്റും ഗൂഢാലോചനയുടെ ഭാഗമായി കെ സുരേന്ദ്രൻ്റെ ആരോപണവും പരാമർശിച്ചിരുന്നു. ഇതിന് രൂക്ഷമായാണ് സുരേന്ദ്രൻ ഫേസ്‌ബുകിൽ മറുപടി നൽകിയത്.
'മിസ്റ്റർ വിനു വി ജോൺ താങ്കൾ അന്തസ്സുള്ള ഒരു മാധ്യമപ്രവർത്തകനായിരുന്നെങ്കിൽ ഇന്നത്തെ പെയ്ഡ് അന്തിച്ചർച്ചയിൽ പേരെങ്കിലും ഒരു ബി.ജെ.പി. വക്താവിനെ വിളിക്കണമായിരുന്നു. അതും ബി. ജെ. പി സംസ്ഥാന അധ്യക്ഷനെതിരെയുള്ള ഒരു കേസ് ചർച്ച ചെയ്യുമ്പോൾ. താങ്കളടക്കം നാലുസുകാർ ഏകപക്ഷീയമായി പുലമ്പിയ കാര്യങ്ങൾക്കെല്ലാം വസ്തുനിഷ്ഠമായ മറുപടിയുണ്ട്.
അത് നാളെ ജനങ്ങളോട് പറയാം. മിതമായ ഭാഷയിൽ പറഞ്ഞാൽ ഇതാണ് പിതൃശൂന്യമായ മാധ്യമപ്രവർത്തനം. പിന്നെ സംഘി എന്നൊക്കെ പറയുന്ന താങ്കൾക്ക് ഏതെങ്കിലും ഘട്ടത്തിൽ സുഡാപ്പി, കമ്മി, കൊങ്ങി എന്നൊക്കെ മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ അടിച്ചിറക്കാനുള്ള ധൈര്യം ഏതെങ്കിലും കാലത്തുണ്ടാവുമോ?', എന്നായിരുന്നു പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസും ബിജെപി സംസ്ഥാന നേതൃത്വവും തമ്മിലുള്ള പോര് അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതോടെ കൂടുതൽ രൂക്ഷമാകുകയാണ്. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒരാൾ ചെയർമാനായുള്ള ചാനലുമായുള്ള ഈ നിയമ പോരാട്ടം എങ്ങനെയായിരിക്കും അവസാനിക്കുക എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.