തിരുവനന്തപുരം : പി.വി അൻവറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി എം മനോജ്. പാർട്ടി വേറെ ലെവലാണെന്നും അൻവർ തരത്തില്‍ പോയി കളിക്കണമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലെ പരാമർശം.
എംവി രാഘവന് സാധ്യമല്ലാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് ആർക്കും സ്വപ്നം കാണാമെന്നും പിഎം മനോജ് പരിഹസിക്കുന്നു. എം വി രാഘവന്റെ പൊതുയോഗങ്ങള്‍ കാണുന്ന ആർക്കും ഇനി സിപിഐഎം ഉണ്ടാകുമോ എന്ന് തോന്നുമായിരുന്നു.പക്ഷേ ഒന്നും സംഭവിച്ചില്ല. 1987 ല്‍ വൻ ഭൂരിപക്ഷം നേടി എല്‍ ഡി എഫ് വന്നു. എം വി ആറിന്റെ പാർട്ടി സഭയിലെ ഏകാംഗ കക്ഷിയായി. ഇത് വേറെ പാർട്ടിയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഫേസ്ബുക്കില്‍ കുറിക്കുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ അൻവർ ആരോപണമുന്നയിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും രാഷ്ട്രീയ പരാമർശവുമായി എഫ് ബി പോസ്റ്റ്.
പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എം വി ആർ ആയിരുന്നു. ബദല്‍ രേഖ വന്നപ്പോഴും എം വി ആറിനോട് ആരാധന തന്നെ. അന്ന് സമരത്തില്‍ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂർ സെൻട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ അവിടെ ജലക്ഷാമം രൂക്ഷം. എം വി ആർ ജയിലില്‍ എത്തി.
ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങള്‍. മുറിവുകള്‍. തൊട്ട് നോക്കി ആശ്വാസ വാക്കുകള്‍. ചികിത്സ നല്‍കാൻ ജയില്‍ സൂപ്രണ്ടിന് കഠിന നിർദേശം. അഞ്ചരക്കണ്ടിയില്‍ നിന്ന് വെള്ളം കൊണ്ടുവരാൻ ഉഗ്രശാസന..!
ഞങ്ങള്‍ ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എം വി ആറിന്റെ പുതിയ പാർട്ടിയുടെ ഒരുക്കങ്ങള്‍ നടക്കുന്നു. നാടാകെ യോഗങ്ങള്‍. ഓരോന്നിലും വൻ ജനാവലി. അന്ന് ചാനലുകള്‍ ഇല്ല. പത്രങ്ങള്‍ വിധിയെഴുതി. മാർക്സിസ്റ്റ് പാർട്ടി തീർന്നു!!!
എം വി ആറിന്റെ പൊതുയോഗങ്ങള്‍ കാണുന്ന ആർക്കും തോന്നുമായിരുന്നു. ഇനി സി പി ഐ എം ഉണ്ടാകുമോ എന്ന്.
ഒന്നും സംഭവിച്ചില്ല. 1987 ല്‍ വൻ ഭൂരിപക്ഷം നേടി എല്‍ ഡി എഫ് വന്നു. എം വി ആറിന്റെ പാർട്ടി സഭയിലെ ഏകാംഗ കക്ഷിയായി. എം വി ആറിന് സാധിക്കാത്തത്.ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്.പക്ഷേ എട മോനെ ഇത് വേറെ പാർട്ടിയാണ്. പോയി തരത്തില്‍ കളിക്ക്!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.