ചെറുതോണി: ഇടുക്കി ഡാമുള്‍പ്പെടെ ജില്ലയിലെ ജലസംഭരണികളില്‍ മത്സ്യം വളർത്തി വരുമാനം വർധിപ്പിക്കാനുള്ള സർക്കാർ പദ്ധതി പാളി.
ഡാമുകളില്‍ മത്സ്യം നിക്ഷേപിച്ചതുമൂലം കോടികള്‍ വെള്ളത്തിലായത് മാത്രം മിച്ചം. മത്സ്യസമ്പത്തിനുള്ള സംവിധാനമോ വിപണനസൗകര്യമോ ഇല്ലാതെ കോടികള്‍ ചെലവഴിച്ച് ഡാമുകളില്‍ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങള്‍ വളർച്ച പ്രാപിക്കും മുമ്പേ ചത്തൊടുങ്ങി.ഇത്തവണ ഇടുക്കി ഡാമില്‍ കോടികള്‍ മുടക്കി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത് ഡാമിന്‍റെ അങ്ങേയറ്റത്ത് മേമാരി അട്ടപ്പള്ളം ഭാഗത്താണ്. ഇതുവരെ കിടന്ന വെള്ളവും ഡാമിലെ വെള്ളവും വ്യത്യാസമുള്ളതിനാല്‍ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങള്‍ ഒന്നാകെ ചത്തൊടുങ്ങുകയായിരുന്നു.
വർഷങ്ങള്‍ക്കു മുമ്പ് ജില്ല പഞ്ചായത്ത് മത്സ്യസമ്പത്ത് വളർത്താനെന്ന പേരില്‍ ജില്ലയിലെ 10 ജലസംഭരണികളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു.
എന്നാല്‍, ഉദ്ദേശിച്ച രീതിയില്‍ മത്സ്യസമ്പത്തില്‍ വർധനയുണ്ടായില്ല. പദ്ധതിയുടെ പിന്നില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ആരോപണമുയർന്നിരുന്നു. ഇടുക്കി ഡാം കൂടാതെ ആനയിറങ്കല്‍, ചെങ്കുളം, മാട്ടുപ്പെട്ടി, പൊൻമുടി, കല്ലാർകുട്ടി ഡാമുകളാണ് പ്രധാനമായും മത്സ്യം വളർത്താനായി തെരഞ്ഞെടുത്തത്.
ഇവിടെ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളുടെ കണക്ക് നോക്കിയാല്‍ ഒരു നേട്ടവുമുണ്ടായില്ല. സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു.
നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തുകയില്‍ തട്ടിപ്പ് നടത്തിയതായി ആരോപണമുയർന്നിട്ടും അന്വേഷണമുണ്ടായില്ല. കുറച്ച് കാലങ്ങളായി നിക്ഷേപിക്കുന്ന ആറ്റുകൊഞ്ചിൻ കുഞ്ഞുങ്ങളെ ജലാശയങ്ങളില്‍ നിലവിലുള്ള മത്സ്യങ്ങള്‍ തിന്നുതീർക്കുകയാണന്നും ഉദ്യോഗസ്ഥർ പറയുന്നു. ഡാമില്‍ നിന്ന് മീൻപിടിക്കാനുള്ള അവകാശം ആദിവാസികള്‍ക്കു മാത്രമാണ്. ഇടുക്കിയില്‍ ചുരുങ്ങിയ ആദിവാസികള്‍ മാത്രമാണ് മീൻപിടിത്തത്തില്‍ ഏർപ്പെട്ടിരിക്കുന്നത്.
കാലപ്പഴക്കം മൂലം ജീർണിച്ച വള്ളത്തിലും മുളകൊണ്ട് തീർത്ത ചങ്ങാടത്തിലുമാണ് ജലസംഭരണിയിലൂടെ ഇവരുടെ യാത്ര. കീറിപ്പറിഞ്ഞ പഴയ ചൂണ്ടയും വലയുമാണ് ഉപകരണങ്ങള്‍. കൊടുതണുപ്പില്‍ രാത്രിയില്‍ കാട്ടുമൃഗങ്ങളുടെ ശല്യത്തെ അവഗണിച്ചാണ് ഇവർ മീൻ പിടിക്കുന്നത്. കാറ്റുള്ളപ്പോള്‍ ഓളങ്ങളേറുമെന്നതിനാല്‍ പലപ്പോഴും ജീവൻ പണയം വച്ചാണ് മീൻ പിടിക്കുന്നത്.
കിട്ടുന്ന മീനിന്‍റെ വിപണനത്തിലുമുണ്ട് പ്രശ്നങ്ങള്‍. വലിയ മീൻ കിട്ടിയാല്‍ ചില ഉദ്യോഗസ്ഥന്മാരെത്തി പൈസ കൊടുക്കാതെ കൊണ്ടുപോകുന്നതായും ആദിവാസികള്‍ പറയുന്നു. ബാക്കിയുള്ളത് കച്ചവടക്കാർക്ക് നല്‍കിയാലും ന്യായവില കിട്ടാറില്ല. വർഷംതോറും സർക്കാറിന് വൻ നഷ്ടമുണ്ടാക്കുന്ന ഈ പദ്ധതി കാര്യക്ഷമമായി നോക്കി നടത്താനും ലാഭത്തിലാക്കാനും ബന്ധപ്പെട്ടവർ ശ്രമിക്കാറില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.