കവന്‍ട്രി: യുകെയും കാനഡയും അമേരിക്കയും ന്യുസിലന്‍ഡും ഓസ്ട്രേലിയയും അടക്കമുള്ള അഞ്ചു കണ്ണുകള്‍ എന്നറിയപ്പെടുന്ന പഞ്ച ശക്തി രാഷ്ട്രങ്ങളിലേക്ക് ലോകമെങ്ങും നിന്നും ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകിച്ച് നഴ്സുമാരും കുടിയേറുന്നതിനെതിരെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് പരാതിയുമായി രംഗത്ത്.
ഈ കുടിയേറ്റം വഴി വികസ്വര രാഷ്ട്രങ്ങളിലും അവികസിത രാജ്യങ്ങളിലും ജനങ്ങള്‍ ആരോഗ്യ സംരക്ഷണം ലഭിക്കാത്ത അവസ്ഥയിലേക്ക് നീങ്ങും എന്നാണ് ലോകാരോഗ്യ സംഘടനയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്ന പരാതി.അത്യന്തം ഗൗരവമായ ഈ സ്ഥിതി വിലയിരുത്തി നഴ്സുമാരുടെ അനിയന്ത്രിത കുടിയേറ്റത്തിനു വിലക്ക് ഏര്‍പ്പെടുത്തണം എന്നാണ് ഐസിഎന്‍ ആവശ്യം. കോവിഡിന് ശേഷം ആരോഗ്യ പ്രവര്‍ത്തകരുടെ അസാധാരണമായ ആവശ്യം ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞു പഞ്ച ശക്തി രാഷ്ട്രങ്ങള്‍ വിദേശ നഴ്സുമാരെ പരമാവധി ജോലിക്കെടുക്കുന്ന ട്രെന്‍ഡ് മനസിലാക്കിയാണ് ഐസിഎന്‍ ലോകാരോഗ്യ സംഘടനയെ തന്നെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ യുകെ അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ വിദേശ റിക്രൂട്മെന്റിന് അപ്രഖ്യാപിത വിലക്കിലൂടെയാണ് നീങ്ങുന്നതെന്ന് ഐസിഎന്‍ വാദത്തെ നിരാകരിക്കാന്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.സാഹചര്യം ഇതായതോടെ ഭാവിയില്‍ വിദേശ രാജ്യങ്ങളിലേക്ക് വികസ്വര രാഷ്ട്രങ്ങളില്‍ നിന്നും വലിയ തോതില്‍ ഉള്ള നഴ്സുമാരുടെ കുടിയേറ്റത്തിനു സാധ്യത കുറയും എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ഈ രാജ്യങ്ങളില്‍ ഒഴിവുകള്‍ കാര്യമായി നികത്തപ്പെട്ടതോടെയാണിത്. വിദേശത്തെ വമ്പന്‍ ശമ്പളവും ആനുകൂല്യവും ആകര്‍ഷകമാക്കി നഴ്സിംഗ് പഠനം ലോകമെങ്ങും ട്രെന്‍ഡ് ആയി മാറിയ സാഹചര്യവും ഇനി മാറിയേക്കാം.
പഠനത്തില്‍ മികച്ച നിലവാരമുള്ള ചെറുപ്പക്കാര്‍ നഴ്സിംഗ് തിരഞ്ഞെടുത്ത ശേഷം ആകര്‍ഷകമല്ലാത്ത ശമ്പളത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് നഴ്സിംഗ് പ്രൊഫഷന്റെ ഗ്ലാമറിന് തന്നെ കോട്ടം തട്ടിക്കും എന്നുറപ്പാണ്. ഇപ്പോള്‍ എഞ്ചിനീയറിംഗ് പോലും വേണ്ടെന്നു വച്ചാണ് കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ നഴ്സിംഗ് പഠന വിഷയമായി തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പുതിയ 150 നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനം എടുത്തതും ആഗോള തലത്തില്‍ നഴ്സിംഗിന് കാണപ്പെടുന്ന വര്‍ധിച്ച ഡിമാന്‍ഡ് മനസിലാക്കി തന്നെയാണ്.
ഇതെല്ലം ഇപ്പോള്‍ തകിടം മറിയാന്‍ തയ്യാറെടുക്കുന്നു എന്ന സൂചനയാണ് ഐസിഎന്‍ ശബ്ദത്തിലൂടെ പുറത്തു വരുന്നത്.കോവിഡിന് ശേഷം വീണ്ടും മഹാമാരികള്‍ വന്നുകൊണ്ടേയിരിക്കും എന്ന ചിന്തയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളെ വ്യാപകമായി നഴ്സിംഗ് റിക്രൂട്ടിംഗിനു പ്രേരിപ്പിച്ചത്.
എന്നാല്‍ ഇപ്പോള്‍ യുകെ അടക്കമുള്ള രാജ്യങ്ങളില്‍ അതിന്റെ മുറുമുറുപ്പും ആരംഭിച്ചു. തൊഴിലിടത്തെ വര്‍ക്ക് കള്‍ച്ചര്‍ തന്നെ മാറിപ്പോയി എന്നാണ് മുതിര്‍ന്ന വിഭാഗം ജീവനാക്കരുടെ പരാതി. മലയാളികള്‍ കൂടുതലായതോടെ മലയാളം തമ്മില്‍ പറയുന്നതും ഉച്ചക്ക് കഴിക്കാനുള്ള ഊണില്‍ മത്തിക്കറി അടക്കം ഹോസ്പിറ്റല്‍ കോറിഡോറില്‍ അസഹ്യ മണം പരത്തിയതും കുടിയേറ്റക്കാരായ നഴ്സുമാര്‍ കൂടുതലായി എന്ന ചിന്തയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
ന്യുസിലന്റില്‍ ആകട്ടെ മലയാളം പറയുന്നത് തന്നെ വിലക്കേര്‍പ്പെടുത്തി ഒരു ആശുപത്രി രംഗത്ത് വന്നതും വാര്‍ത്തകളുടെ തലക്കെട്ടായി മാറുകയാണ്. നിയന്ത്രണം കടുപ്പിക്കുമ്പോള്‍ ഞാന്‍ വേറെ രാജ്യത്തു പൊയ്ക്കോളാം എന്ന മലയാളി ന്യു ജെന്‍ നഴ്സുമാരുടെ മറുപടിയില്‍ ലോകത്തെവിടെ ചെന്നാലും കുടിയേറ്റക്കാര്‍ എന്നും കുടിയേറ്റക്കാരുടെ മേല്‍വിലാസവുമായി കഴിയേണ്ടി വരും എന്ന നഗ്ന സത്യത്തെയാണ്.
സാമ്പത്തികമായി താഴ്ന്നതും മധ്യ നിലയില്‍ നില്ക്കുന്നതുമായ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന എല്‍എംഐസി രാജ്യങ്ങളില്‍ നിന്നും വികസിത രാജ്യങ്ങളിലേക്ക് നഴ്സുമാരുടെ കുടിയേറ്റത്തിനു നിയന്ത്രണം പ്രാവര്‍ത്തികമാക്കണം എന്നാണ് ഐസിഎന്‍ നിര്‍ദേശം. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും ഒക്കെ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ 55 രാജ്യങ്ങളില്‍ നിന്നും ഇത്തരം കുടിയേറ്റം നിയന്ത്രിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഈ കുടിയേറ്റ നിരക്ക് തുടര്‍ന്നാല്‍ അതാത് രാജ്യങ്ങളിലെ രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് മൂലം മതിയായ ചികിത്സാ ലഭിക്കില്ല എന്നാണ് ഐസിഎന്‍ നല്കുന്ന മുന്നറിയിപ്പ്.
ലോകമൊട്ടാകെയായി ഇത്തരം റിക്രൂട്മെന്റിന് ലോകാരോഗ്യ സംഘടനാ പ്രോട്ടോകോള്‍ പുറപ്പെടുവിക്കണമെന്നും ഐസിഎന്‍ നിര്‍ദേശിക്കുന്നു. വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ള 38 രാഷ്ട്രങ്ങളില്‍ 2011 മുതല്‍ 2021 വരെയുള്ള പത്തു വര്‍ഷത്തില്‍ വിദേശ നഴ്സുമാരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ നിന്നും ഒന്‍പതു ശതമാനമായി വര്‍ധിച്ചത് കാണാതെ പോകാനാകില്ല എന്നാണ് ഓര്ഗനൈസേഷന് ഫോര്‍ എക്കണോമിക് കോ ഓപ്പറേഷന് ഡെവലപ്മെന്റ് നല്കുന്ന മുന്നറിയിപ്പും. യുകെ യുഎസ്എ, ജര്‍മനി, കാനഡ, ആസ്ട്രേലിയ മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വരെ ഈ പട്ടികയില്‍ ഉണ്ടെന്നും ഒഇസിഡി പറയുന്നു.എന്നാല്‍ 2022ല്‍ അമേരിക്കയിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്ത 17,000 നഴ്സുമാരുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് അടുത്ത് വന്ന സാഹചര്യത്തില്‍ അമേരിക്ക തുടര്‍ നടപടികള്‍ വൈകിപ്പിക്കുക ആയിരുന്നു. ട്രംപ് വീണ്ടും അധികാരത്തില്‍ എത്തിയേക്കും എന്ന സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് അമേരിക്കന്‍ വിദേശ കാര്യ മന്ത്രാലയം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റത്തെ ഏതാനും വര്‍ഷമായി കൈകാര്യം ചെയ്യുന്നത്.
വിദേശ നഴ്സുമാരെ അധികം ആശ്രയിക്കാത്ത രാജ്യങ്ങളായ ഫിന്‍ലന്‍ഡ്, സ്കോട്ലന്ഡ് എന്നിവിടങ്ങളില്‍ പോലും കൂടുതലായി വിദേശ നഴ്സുമാര്‍ എത്തിയത് അമ്പരപ്പിക്കുന്നതാണ് എന്നും ഐസിഎന്‍ എടുത്തു കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.