എടക്കാട് :കണ്ണൂർ സിറ്റി, എടക്കാട്, കടമ്പൂർ, കാടാച്ചിറ മേഖലകളിൽ ഒട്ടേറെ കവർച്ചകൾ നടത്തി വർഷങ്ങളോളം മുങ്ങിനടന്നിരുന്ന, ‘ബ്ലാക്ക് മാൻ’ എന്നറിയപ്പെടുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശി രാജപ്പനെ (45) അറസ്റ്റ് ചെയ്തു.
ദിവസങ്ങൾക്കു മുൻപ്, കടമ്പൂരിലെ വീട്ടിൽ ഉറങ്ങിക്കിടന്ന 95 വയസ്സുകാരിയുടെ സ്വർണമാലയും 65,000 രൂപയും കവർന്ന കേസിന്റെ അന്വേഷണത്തിലാണു രാജപ്പൻ കുടുങ്ങിയത്. ഈ മോഷണത്തിലൊരു ‘രാജപ്പൻ ടച്ച്’ ഉണ്ടെന്നു മനസ്സിലാക്കിയ കണ്ണൂർ സിറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം പ്രതി രാജപ്പൻ തന്നെയെന്നു സ്ഥിരീകരിച്ചിരുന്നു.എടക്കാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിപുൻ വെണ്ടുട്ടായി ഇന്നലെ മുഴപ്പിലങ്ങാട് കുളം ബസാറിൽ നിൽക്കുകയായിരുന്ന രാജപ്പനെ തിരിച്ചറിഞ്ഞു. തുടർന്ന് എടക്കാട് ഇൻസ്പെക്ടർ എം.വി.ബിജു, പ്രിൻസിപ്പൽ എസ്ഐ ദിജേഷ്, എസ്ഐ രാംമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാജപ്പനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.
കണ്ണൂർ ടൗൺ, സിറ്റി, എടക്കാട് സ്റ്റേഷനുകളിലായി മുപ്പതിലേറെ കവർച്ചക്കേസുകളിൽ പ്രതിയായ രാജപ്പൻ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള പ്രതിയാണ്. പിടികൊടുക്കാതെ മുങ്ങിനടന്നിരുന്നതിനാലാണ് ‘ബ്ലാക്ക് മാൻ’ എന്ന പേരുവീണത്.കവർച്ച നടത്തി തമിഴ്നാട്ടിലേക്കു മുങ്ങുകയും അടുത്ത മോഷണത്തിനായി ‘പൊങ്ങുകയുമാണ്’ രാജപ്പന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് എടക്കാട് പൊലീസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.