കൊച്ചി: കുണ്ടന്നൂർ-തേവര പാലങ്ങൾ അടച്ചതോടെ അഴിയാക്കുരുക്കായി റോഡുകൾ. പാലം പണിയുടെ പേരിൽ ബണ്ട് റോഡ് അടച്ചിരിക്കുകയാണ്. ബണ്ട് റോഡിൽ പുതിയൊരു പാലം പണി തുടങ്ങിയിട്ടു മാസങ്ങളായി. ഇടത്തരം വാഹനങ്ങൾ നിരോധിച്ചെങ്കിലും ഇരുചക്ര വാഹനങ്ങൾ കടത്തിവിടുമായിരുന്നു.
പാലം നിർമാണം നടക്കുമ്പോൾ മാത്രം വാഹനങ്ങൾ തടയും. കൂടുതൽ തടസങ്ങളുണ്ടെങ്കിൽ ഒരു ദിവസത്തേക്കു റോഡ് അടച്ചിടും. അരൂർ , തൃപ്പൂണിത്തുറ ഭാഗത്തുനിന്നു നഗരത്തിലേക്കു വരുന്ന ഇരുചക്ര വാഹന യാത്രികർക്ക് ഇൗ വഴി അനുഗ്രഹമായിരുന്നു. ഇവരെല്ലാം ഇപ്പോൾ എസ്എ റോഡിലെ ഗതാഗതക്കുരുക്കിൽ ദുരിതം അനുഭവിക്കുന്നു.
അറ്റകുറ്റപ്പണിക്കായി കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ പാലം ഒരു മാസത്തേക്ക് അടച്ചതോടെ, നേരത്തേതന്നെ ഗതാഗതക്കുരുക്കുള്ള എസ്എ റോഡിലേക്ക് ആയിരക്കണക്കിനു വാഹനങ്ങൾ കൂടി എത്തി. രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്ക്. 3 കിലോമീറ്റർ യാത്രയ്ക്ക് ഏതാണ്ട് ഒരു മണിക്കൂറിനടുത്ത്. അപ്പോഴാണു കൊച്ചി മെട്രോയുടെ ഈ കൊലച്ചതി. ബണ്ട് റോഡിലെ ഇരുചക്ര വാഹന ഗതാഗതവും നിരോധിച്ച് റോഡിന്റെ രണ്ടറ്റത്തും ക്രോസ് ബാറുകൾ വച്ചു. ഇടയിലൂടെ ഒരു സൈക്കിൾ പോലും കടത്താതിരിക്കാൻ കൂറ്റൻ കോൺക്രീറ്റ് കട്ടകൾ നിരത്തി. ആളുകൾക്കു നടന്നുപോകാൻ പോലും കഴിയാത്ത വിധം റോഡ് അടച്ചുവച്ചിരിക്കുന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് പാലം നിർമാണ കരാർ. ബണ്ട് റോഡ് ഊരാളുങ്കൽ സ്വന്തമാക്കിയിരിക്കുന്നു. എട്ടോ പത്തോ തൊഴിലാളികൾ മാത്രമാണു പാലം പണിക്കുള്ളത്. കുറേ ദിവസങ്ങളായി പണി നടക്കുന്നുമില്ല. എന്നിട്ടും റോഡ് അടച്ചുകെട്ടിയുള്ള ഈ ഹുങ്കിനു മാറ്റമില്ല. ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന കൊച്ചി മെട്രോ റോഡ് അടച്ചുകെട്ടാൻ എല്ലാ അനുമതിയും നൽകിയിരിക്കുന്നു.
ഇടയ്ക്കിടെ ജോലി നടക്കുന്നതുകൊണ്ടാണു റോഡ് തുറന്നുകൊടുക്കാത്തതെന്നാണ് കെഎംആർഎലിന്റെ വിശദീകരണം. ഒരു ദിവസം തുറന്നാൽ പിന്നീട് അടയ്ക്കുമ്പോൾ ആളുകൾ ബഹളം വയ്ക്കുന്നതുകൊണ്ടാണ് റോഡ് അടച്ചതെന്നാണു വിശദീകരണം. ഇതേ കാര്യങ്ങൾ നോട്ടിസ് വച്ച് ഉൗരാളുങ്കൽ 2 ആഴ്ച മുൻപുവരെ ഭംഗിയായി നടത്തിയിരുന്നതാണെന്നു നാട്ടുകാർ പറയുന്നു.
ടാറിങ്ങിനായി കുണ്ടന്നൂ൪ – തേവര, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങൾ അടച്ചതിനെ തുടർന്ന് കുമ്പളം ടോൾ പ്ലാസ വഴി യാത്ര ചെയ്യേണ്ടി വരുന്ന മരട് നിവാസികളെ താൽക്കാലികമായി ടോളിൽ നിന്ന് ഒഴിവാക്കണമെന്ന കലക്ടറുടെ നിർദേശം എൻഎച്ച്എഐ അട്ടിമറിച്ചതിൽ പ്രതിഷേധം. മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിലിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ എൻഎച്ച്എഐ ഓഫിസിൽ സമരം നടത്തി.
പ്രൊജക്ട് മാനേജരുടെ അഭാവത്തിൽ ടെക്നിക്കൽ മാനേജർ ജോൺ ജീവൻ ജോസഫുമായി ചർച്ച നടത്തി. ഉപാധ്യക്ഷ രശ്മി സനിൽ, സ്ഥിരസമിതി അധ്യക്ഷരായ റിയാസ്.കെ. മുഹമ്മദ്, റിനി തോമസ്, ശോഭ ചന്ദ്രൻ, ബേബി പോൾ, എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് സി.ആർ. ഷാനവാസ്, കൗൺസിലർമാരായ പി.ഡി. രാജേഷ്, മിനി ഷാജി, ദിഷ പ്രതാപൻ, ഇ.പി. ബിന്ദു, സി.വി. സന്തോഷ്, ശാലിനി അനിൽരാജ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.15 മുതലാണ് അറ്റകുറ്റപ്പണികൾക്കായി പാലങ്ങൾ ഒരു മാസത്തേക്ക് അടച്ചത്.
കുണ്ടന്നൂർ പാലം വൃത്തിയാക്കൽ പഴയ പടി ∙ മില്ലിങ് കഴിഞ്ഞ 1.75 കിലോ മീറ്റർ ഉള്ള കുണ്ടന്നൂർ പാലത്തിന്റെ അരികിലെയും ഗർഡർ ചേരുന്ന ഭാഗത്തെയും പഴയ ടാർ ചുരണ്ടി മാറ്റൽ ഇഴഞ്ഞാണു നീങ്ങുന്നത്. അങ്ങനെയാണു ചെയ്യാനാകുകയെന്നാണ് അധികൃതരുടെ ന്യായീകരണം. രാവിലെ മുതൽ വൈകിട്ടു വരെ ഓഫിസ് ജോലി പോലെയാണ് വൃത്തിയാക്കൽ.
കൂടുതൽ ജോലിക്കാരെ വച്ചോ രാത്രിയിലോ വേഗത്തിൽ ചെയ്യാമെന്നിരിക്കെ ഇത്തരം ഇഴച്ചിൽ ജനത്തെ മനഃപൂർവം ബുദ്ധിമുട്ടിക്കാനാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അലക്സാണ്ടർ പറമ്പിത്തറ പാലത്തിലെ ടാറിങ് കഴിഞ്ഞാലുടൻ കുണ്ടന്നൂർ – തേവര പാലത്തിൽ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഒരാഴ്ചയ്ക്കുള്ളിൽ പാലം തുറന്നു കൊടുക്കാനാകും.
മില്ലിങ്ങും ശുചീകരണവും പൂർത്തിയായ അലക്സാണ്ടർ പറമ്പിത്തറ പാലത്തിൽ ടാറിങ് തുടങ്ങി. ഇന്നലെ രാവിലെ പതിനൊന്നരയോടെ തുടങ്ങിയ ടാറിങ് നാലോടെ അവസാനിച്ചു. 650 മീറ്റർ പാലത്തിലെ ഒരു വശത്തായിരുന്നു ഇന്നലെ ടാറിങ്. ഏകദേശം 500 മീറ്റർ പൂർത്തിയായി. ഇതേ കാലാവസ്ഥ ഇന്നു കൂടി കിട്ടുകയാണെങ്കിൽ പാലത്തിലെ ടാറിങ് പൂർത്തിയാക്കാനാകും. ടാർ സെറ്റാകാനുള്ള ഒരു ദിവസം കൂടി കഴിഞ്ഞ് തുറന്നു കൊടുക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം, തകരപ്പാട്ടയിൽ ടാർ ഉരുക്കി ഒഴിക്കുന്ന ദൃശ്യം ഇതാണോ ജർമൻ ടെക്നോളജി എന്ന ആക്ഷേപത്തോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പാലത്തിന്റെ പ്രതലത്തിൽ ടിറ്റ് കോട്ട് മിശ്രിതം സ്പ്രേ ചെയ്തു പിടിപ്പിക്കുന്ന വാഹനത്തിന്റെ ടയർ പോകുന്ന ഭാഗത്തു മാത്രമാണ് പാട്ടയിൽ മിശ്രിതം ഒഴിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മിശ്രിതം ഇട്ടതിനു ശേഷം നിശ്ചിത സമയത്തിനുള്ളിൽ ടാറിങ് തുടങ്ങണം. അതിനാൽ ആ ഭാഗത്ത് അങ്ങനെ മാത്രമേ ചെയ്യാനാകൂ എന്നാണ് വിശദീകരണം.
"അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിൽ ടാറിങ് അശാസ്ത്രീയമായാണ് ചെയ്യുന്നത്. കുണ്ടന്നൂർ– തേവര പാലത്തിലും ഇതേ രീതിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ജനങ്ങളുടെ നേതൃത്വത്തിൽ പണി തടഞ്ഞ് ശാസ്ത്രീയമായി ടാറിങ് ചെയ്യിക്കും. പാലം മോശമായാൽ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പക്കൽ നിന്ന് തുക ഈടാക്കാനുള്ള നിയമ നടപടി സ്വീകരിക്കും."
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.