തിരുവനന്തപുരം∙ പി.വി. അൻവറിന്റെ ആരോപണങ്ങളിൽ പലതിനും തെളിവുകളുടെ പിൻബലമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ആരോപണങ്ങളിൽ പലതിനും തെളിവുകളുടെ പിൻബലമില്ല. എങ്കിലും പ്രത്യേക അന്വേഷണസംഘം പരാതികൾ വിശദമായി പരിശോധിച്ചു.
മറ്റുള്ളവർ പറഞ്ഞ കാര്യങ്ങളല്ലാതെ അൻവറിന്റെ കയ്യിൽ നേരിട്ട് തെളിവുകളില്ല. വിജിലൻസ് കേസ് നടക്കുന്ന പരാതികളിൽ അഭിപ്രായം പറയുന്നില്ല. സർക്കാരിന് റിപ്പോർട്ടിൽ ഉചിതമായ തുടർനടപടി സ്വീകരിക്കാമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
റിദാൻ ബാസിലിനെ എഡിജിപിയുടെ നിർദേശപ്രകാരം കൊലപ്പെടുത്തിയെന്ന അൻവറിന്റെ ആരോപണത്തിന് തെളിവ് ലഭിച്ചില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഭാര്യയുടെ ഫോൺ കോൾ കേരളത്തിലെയും മുംബൈയിലെയും കള്ളക്കടത്തുകാരുടെ ഫോണിലേക്ക് ഫോർവേഡ് ചെയ്തുവെന്ന ആരോപണം വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽപ്പെടുത്താവുന്നതാണ്.
അജിത് കുമാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തി എന്ന അൻവറിന്റെ ആരോപണവും അന്വേഷണ സംഘം തള്ളിക്കളയുന്നു. അനധികൃതമായി ഫോൺ ചോർത്തൽ നടക്കുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അജിത് കുമാറിന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിൽ പങ്കുണ്ടെന്നും കോഴിക്കോടുനിന്ന് കാണാതായ മാമിയെ കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കേസ് കുടുംബത്തിന്റെ നിർദേശം അനുസരിച്ച് ക്രൈംബ്രാഞ്ചിനു വിട്ടു.
കോഴിക്കോട് കമ്മിഷണറെയും കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥരെയും ഒഴിവാക്കി അജിത് കുമാർ അന്വേഷണ സംഘം രൂപീകരിച്ചത് ശരിയായില്ല. ഇത് വിവാദത്തിനിടയാക്കിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അൻവറിന്റെ മറ്റ് ആരോപണങ്ങളും റിപ്പോർട്ടിൽ പറയുന്നതും;
- കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ച് സ്വർണക്കടത്ത് വിവരങ്ങൾ മുൻ മലപ്പുറം എസ്പി സുജിത്ദാസ് ശേഖരിച്ചു. വിമാനത്താവളത്തിൽ നിന്ന് സ്വർണവുമായി പുറത്തിറങ്ങിയ ഇവരെ പൊലീസ് സംഘം പിടികൂടി. സ്വർണത്തിന്റെ ഒരു ഭാഗം പൊലീസ് തട്ടിയെടുത്തു. ഗോൾഡ് അപ്രൈസർ അൻവറിന്റെ ആരോപണങ്ങൾ നിഷേധിച്ചു. വിജിലൻസ് അന്വേഷണം വിഷയത്തിൽ നടക്കുന്നതിനാൽ മറ്റ് അന്വേഷണങ്ങൾ പ്രത്യേകസംഘം നടത്തിയില്ല.
- മലപ്പുറം മുൻ എസ്പി സുജിത്ദാസ് തനിക്കെതിരെയുള്ള കേസുകളുടെ തെളിവു നശിപ്പിക്കാനായി അവധിയെടുത്തു ഇതിനു തെളിവില്ല.
- മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കടമ നിറവേറ്റിയില്ല അന്വേഷണത്തിന്റെ പരിധിയിൽവരില്ല.
- സോളർ കേസിൽ അജിത് കുമാർ ഇടപെട്ടു സിബിഐ സോളർ കേസിൽ അന്തിമ റിപ്പോർട്ട് സമർപിച്ചു. മറ്റൊരു അന്വേഷണത്തിന്റെ കാര്യമില്ല.
- താനൂർ കസ്റ്റഡി മരണക്കേസിൽ സുജിത്ദാസ് ഐപിഎസിന്റെ പങ്ക് അന്വേഷിക്കണം കേസിൽ സിബിഐ അന്വേഷണം നടക്കുന്നു.
- സുജിത്ദാസിന്റെയും ഡാൻസാഫ് അംഗങ്ങളുടെയും സ്വർണക്കടത്തിലൂടെ നേടിയ സ്വത്ത് പരിശോധിക്കണം വിജിലൻസ് അന്വേഷണ പരിധിയിൽവരുന്ന കാര്യങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.