തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും കടുത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ട്. കേരളത്തിലെ 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണ്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 18,026.49 കോടിയാണെന്ന് നിയമസഭയില്‍ വെച്ച 2022-23ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 44 സ്ഥാപനങ്ങളുടെ തനി മൂല്യം സഞ്ചിത നഷ്ടം മൂലം പൂര്‍ണമായും ഇല്ലാതായി നെഗറ്റീവ് ആയി മാറിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ നികുതി, നികുതിയേതര വരുമാനം വര്‍ധിക്കുകയും റവന്യു ചെലവ് കുറയുകയും ചെയ്തു. ഇതിന് പുറമെ മൂലധന ചെലവും കുറഞ്ഞു.
ഇതുകാരണം 2021-22നേക്കാള്‍ റവന്യു കമ്മി കുറഞ്ഞുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം 8,058.91 കോടിരൂപ ബജറ്റിന് പുറത്ത് കടമെടുത്തു. ബജറ്റിന് പുറത്ത് കടമെടുത്തെങ്കിലും അതിന്റെ തിരിച്ചടവിന് ബജറ്റ് വിഹിതം വേണ്ടിവന്നു. അതേസമയം പുതിയ റിപ്പോര്‍ട്ടിലും സംസ്ഥാനത്തിന്റെ വരുമാനത്തില്‍ സിംഹഭാഗവും പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പന, മദ്യം, ലോട്ടറി എന്നിവയില്‍ നിന്നാണെന്ന് ആരോപിക്കുന്നുണ്ട്.
സിഎജി റിപ്പോര്‍ട്ടിലെ ഈ ഭാഗം എപ്പോഴും വിവാദമാകാറുമുണ്ട്. 2022-23ലെ സാമ്പത്തിക വര്‍ഷത്തില്‍ നികുതിയേതര വരുമാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ലോട്ടറിയില്‍ നിന്നുള്ള വരുമാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23ല്‍ ലോട്ടറി വില്‍പ്പനയിലൂടെ 11,892.87 കോടിയാണ് ലോട്ടറി വിറ്റതിലൂടെ മാത്രം ലഭിച്ചത്. ബജറ്റില്‍ 8,402 കോടി രൂപയായിരുന്നു സര്‍ക്കാര്‍ ലോട്ടറി വില്‍പ്പനയില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ലക്ഷ്യമിട്ടതിനേക്കാള്‍ 3,490.87 കോടി രൂപ അധികമായി ലഭിച്ചു. 41.55 ശതമാനം വര്‍ധനവാണ് ബജറ്റിനേക്കാള്‍ കിട്ടിയത്.
ലോട്ടറി വിറ്റവകയില്‍ ജിഎസ്ടി നികുതിയായി 1,660.52 കോടി രൂപ കൂടി ലഭിച്ചു. ഇങ്ങനെ നോക്കിയാല്‍ ലോട്ടറി വില്‍പ്പനയിലുടെ ആകെ 13,553.39 കോടി രൂപയാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. തനി റവന്യു വരുമാനത്തില്‍ ലോട്ടറിക്ക് വലിയ സ്ഥാനമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സമര്‍ഥിക്കുന്നു.
2022-23ല്‍ 85,867.35 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 1.42 ശതമാനം അധികം ലഭിച്ചു. 2022-23ല്‍ 87,086.11 കോടിയാണ് സര്‍ക്കാരിന് വരുമാനമായി വിവിധ മാര്‍ഗങ്ങളില്‍ കൂടി ലഭിച്ചത്.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.