ചാരുംമൂട് : കൊല്ലം–തേനി ദേശീയപാത (എൻഎച്ച് 183) നാലുവരിയാക്കും. രണ്ടുവരിയെന്നാണു നേരത്തെ നിശ്ചയിച്ചത്. മൊത്തം ചെലവ് 2,000 കോടി രൂപയാകും. നാലുവരിപ്പാതയുടെ വീതി 24 മീറ്ററായിരിക്കും. കൊല്ലം ഹൈസ്കൂൾ ജംക്‌ഷനിലാണു പാതയുടെ തുടക്കം.കൊല്ലത്തു ചേർന്ന കൺസൽറ്റേഷൻ കമ്മിറ്റി യോഗത്തിലാണു പുതിയ നിർദേശങ്ങൾ ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ അറിയിച്ചത്.
ആദ്യ ഘട്ടം സ്ഥലമെടുപ്പിനായി 500 കോടി രൂപ അനുവദിച്ചതായും അറിയിച്ചു. കേന്ദ്രസർക്കാർ മാനദണ്ഡ പ്രകാരം 30 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കേണ്ടതെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 24 മീറ്ററിൽ നാലുവരിപ്പാത നിർമിക്കുമെന്നാണു കേന്ദ്ര നിലപാട്. ഡിവൈഡർ ഉൾപ്പെടെയാണിത്. പുതിയ പാതയിൽ കുറഞ്ഞ വേഗം 80 കിലോമീറ്ററായി നിലനിർത്തേണ്ടതിനാൽ 24 മീറ്റർ വീതി റോഡിന് അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
കൊല്ലത്തെ യോഗത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം യോജിച്ചെങ്കിലും വിശദമായ പഠനം നടത്തിയ ശേഷം അന്തിമ തീരുമാനമെടുത്താൽ മതിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി നിർദേശിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്നും മതിയായ പുനരധിവാസ പദ്ധതി തയാറാക്കണമെന്നും പറഞ്ഞു. കൂടുതൽ ചർച്ചകൾ നവംബർ 22നു ചേരുന്ന യോഗത്തിൽ നടക്കും. ഇതിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.
യോഗത്തിനു ശേഷം ഭൂമി ഏറ്റെടുക്കലിന്റെ നടപടികൾ ഭൂരാശി പോർട്ടലിൽ പ്രസിദ്ധീകരിക്കും. തുടർന്നു സംയുക്ത സ്ഥലപരിശോധനയും സർവേ നമ്പർ പരിശോധനയും നടക്കും. പാത നാലുവരിയാകുമ്പോൾ ചെലവും ഒഴിപ്പിക്കേണ്ടിവരുന്ന വീടുകളുടെ എണ്ണവും ഇരട്ടിയിലേറെയാകും. നഷ്ടപരിഹാരത്തുകയും കൂടും. രണ്ടുവരിപ്പാതയാണെങ്കിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലായി സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ 172.08 കോടിയാണു ചെലവു കണക്കാക്കിയത്.
കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിലവിലുള്ള റോഡിന്റെ നീളം 62.1 കിലോമീറ്ററാണ്. വികസനം പൂർത്തിയാകുമ്പോൾ ഇത് 60.9 ആകും. ആലപ്പുഴ ജില്ലയിൽ റവന്യു പുറമ്പോക്ക് കൂടുതലുള്ളതിനാൽ ഏറ്റെടുക്കേണ്ട സ്വകാര്യഭൂമിയുടെ അളവു താരതമ്യേന കുറവായിരിക്കുമെന്നാണു സർവേയിലെ നിഗമനം. 13 പ്രധാന ജംക്‌ഷനുകളും 20 ചെറിയ ജംക്‌ഷനുകളും കടന്നാണു പാത പോകുന്നത്. ചെറുതും വലുതുമായി 371 വളവുകൾ. ഒരിടത്തും റെയിൽവേ ലവൽക്രോസില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.