ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢിൻ്റെ പ്രവർത്തന കാലാവധി അവസാനിക്കാൻ വിരലില്ലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കെ പത്ത് സുപ്രധാന കേസുകളാണ് അദ്ദേഹത്തിൻ്റെ മുന്നില്‍ പരിഗണനയിലുള്ളത്.
രാജ്യം കാത്തിരുന്ന നിരവധി കേസുകള്‍ക്ക് വിധി പറഞ്ഞ ഡി വൈ ചന്ദ്രചൂഢ് നവംബർ എട്ടിനാണ് പദവിയില്‍ നിന്നും വിരമിക്കുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി കേസുകളുടെ വിധി പറഞ്ഞയാളാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്. സെക്ഷൻ 377മായി ബന്ധപ്പെട്ട ജെഡ്ജ്മെൻ്റ്,അവിവാഹിതരായ സ്ത്രീകളുടെ അബോർഷൻ അവകാശങ്ങള്‍, ശബരിമല കേസ് തുടങ്ങിയ നിരവധി വിഖ്യാതമായ കേസുകളുടെ വിധികളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഢിൻ്റെ സേവനകാലാവധി അവസാനിക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തിൻ്റെ മുന്നിലുള്ള എത്രകേസുകളില്‍ അദ്ദേഹം വിധിപറയും എന്നതിലും ആകാംക്ഷ ഉയരുന്നുണ്ട്.
ഇതില്‍ എത്രകേസുകളില്‍ വിരമിക്കുന്നതിന് മുമ്ബ് ജസ്റ്റിസ് ചന്ദ്രചൂഢ് വിധിപറയുമെന്ന ആകംക്ഷയിലാണ് രാജ്യം. ഇതില്‍ അടുത്തിടെ സംഭവിച്ച. രാജ്യത്തെ ഞെട്ടിച്ച ആർജി കർ ബലാത്സംഗ കൊലപാതക കേസും ഉള്‍പ്പെടുന്നുണ്ട്.
ആർജി കർ ബലാത്സംഗ കൊലപാതക കേസ്
രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം രാജ്യത്ത് വലിയ നിലയില്‍ ചർച്ചയായിരുന്നു.
മെഡിക്കല്‍ രംഗത്ത് ഡോക്ടർമാർ സുരക്ഷിതരല്ലെന്നും സർവോപരി ഈ രാജ്യത്ത് സ്ത്രീകള്‍ തൊഴിലിടങ്ങളിലോ സാമൂഹിക ഇടങ്ങളിലോ സുരക്ഷിതരല്ലെന്നും ചൂണ്ടി കാട്ടി നിരവധി പ്രക്ഷോഭങ്ങളാണ് രാജ്യത്തുടനീളം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ പ്രശ്നങ്ങള്‍ കണ്ടെത്തി
സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സുരക്ഷാ മുൻകരുതലുകള്‍ സംബന്ധിച്ച് ശുപാർശ നല്‍കാൻ ദേശീയ ടാസ്‌ക് ഫോഴ്‌സിന് സുപ്രീം കോടതി നിർദ്ദേശം നല്‍കിയിരുന്നു. തുടർന്ന് മെഡിക്കല്‍ പ്രൊഫഷണലുകളുടെ സുരക്ഷ സംബന്ധിച്ച് മാർഗനിർദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും അന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയിരുന്നു.
ബൈജൂസുമായി ബന്ധപ്പെട്ട കേസ്
സ്റ്റാർട്ടപ്പ് ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ബൈജൂസിന്റെ പതനം ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ബൈജു രവീന്ദ്രനും സഹോദരനും ചേർന്ന് പണം തട്ടിയെടുത്തു എന്ന കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2024 ഓഗസ്റ്റില്‍ സുപ്രീം കോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. ഈ കേസില്‍ വിരമിക്കലിന് മുമ്ബായി തന്നെ വിധിവന്നേക്കാം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഗൂഗിള്‍ vs സ്റ്റാർട്ടപ്പുകള്‍
പ്ലേ സ്റ്റോർ പോളിസികള്‍ വഴി സ്റ്റാർട്ടപ്പുകള്‍ക്ക് എതിരെ ഗൂഗിള്‍ മാർക്കറ്റ് ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപണത്തെ തുടർന്ന് ഗൂഗിളിന് സിസിഐ 1338 കോടി രൂപ പിഴ ചുമത്തിയിരുന്നു.
സിസിഐയുടെ പിഴശിക്ഷ പിന്നാലെ NCLAT ശരിവെയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് വിധിക്കെതിരെ ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് നോട്ടീസ് അയച്ചെങ്കിലും കേസില്‍ വിശദമായി വാദം കേട്ടിട്ടില്ല.
മാരിറ്റല്‍ റേപ്പ്
വിവാഹത്തിന് ശേഷം പങ്കാളിയുടെ സമ്മതമില്ലാതെ ബാലകാരമായി ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയോ വിധേയമാകുകയോ ചെയ്യുന്നതിനെതിരെ നിരവധി കേസുകള്‍ രാജ്യത്ത് നിലവിലുണ്ട്
. സമ്മതമില്ലാത്ത ഏതൊരു ശാരീരിക ബന്ധവും ബലാത്സംഗമായി കാണാമെന്നു ചൂണ്ടി കാട്ടിയുള്ള കേസുകളില്‍ ഭാര്യമാരെ ബലാത്സംഗം ചെയ്യുന്ന ഭർത്താക്കന്മാർക്ക് സംരക്ഷണം നല്‍കുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്യത് കൊണ്ടുള്ള ഒരു കൂട്ടം ഹർജികള്‍ പരിഗണനയിലുണ്ട്. വിരമിക്കുന്നതിന് മുമ്ബായി ഈ ഹർജികളില്‍ വിധി വന്നേക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
അലിഗഡ് മുസ്ലീം സർവകലാശാലയുടെ ന്യൂനപക്ഷ പദവി
ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ആർട്ടിക്കിള്‍ 30 പ്രകാരം എഎംയു ഒരു ന്യൂനപക്ഷ സ്ഥാപനമെന്ന പദവിയ്ക്ക് യോഗ്യമാണോ എന്നായിരിക്കും ബെഞ്ച് തീരുമാനിക്കുക.
സ്വവർഗ വിവാഹം ആവശ്യപ്പെട്ടുള്ള റിവ്യൂ ഹർജി
2023 ഒക്ടോബറില്‍, ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് സ്വവർഗ ദമ്ബതികള്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം അനുവദിക്കാൻ വിസമ്മതിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പാർലമെൻ്റാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇതിനെതിരെ ഒന്നിലധികം പുനഃപരിശോധനാ ഹർജികള്‍ നിലവില്‍ നല്‍കിയിട്ടുണ്ട്. ഇവയും ചീഫ് ജസ്റ്റിസിൻ്റെ പരിഗണനയിലുണ്ട്.
ഗെയിമിംഗ് കമ്പിനികള്‍ vs ജിഎസ്ടി
1.12 ലക്ഷം കോടി രൂപയിലധികം വരുന്ന ഗെയിമിംഗ് നോട്ടീസുകളെ ചോദ്യം ചെയ്ത് ഗെയിമിംഗ് കമ്പിനികള്‍ സമർപ്പിച്ച 44 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് സുപ്രീം കോടതി നോട്ടീസ് അയച്ചു, കേസ് കേള്‍ക്കാൻ സമ്മതിച്ചു, പക്ഷേ കേസില്‍ ഇതുവരെ അന്തിമ വാദം കേട്ടിട്ടില്ല.
ജെറ്റ് എയർവെയസ്സിൻ്റെ പാപ്പരത്തം
പാപ്പരായ എയർലൈനിൻ്റെ വായ്പാ ദാതാക്കളായ ജലാൻ-കല്‍റോക്ക് കണ്‍സോർഷ്യവും ജെറ്റ് എയർവെയസ്സും (ജെകെസി) തമ്മിലുള്ള തർക്കത്തെ ചുറ്റിയുളള വിധി സുപ്രീംകോടതി നേരത്തെ മാറ്റിവച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിൻ്റെ വിധിയാവും ജെറ്റ് എയർവേസിൻ്റെ ഭാവി തീരുമാനിക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
വ്യാവസായിക മദ്യത്തിൻ്റെ നിയന്ത്രണം
വ്യാവസായിക മദ്യത്തിന് നികുതി ചുമത്താൻ സംസ്ഥാന സർക്കാരുകള്‍ക്ക് അധികാരമുണ്ടോ എന്ന് സുപ്രീം കോടതി തീരുമാനം ഉടൻ ഉണ്ടായേക്കാം. ഇത് സംസ്ഥാനങ്ങളെ സംബന്ധിച്ച് വലിയ വരുമാന പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
സമ്പത്ത് പുനർവിതരണംസർക്കാരിന് സ്വകാര്യ സ്വത്ത് ആവശ്യപ്പെട്ട് പൊതുനന്മയ്ക്കായി പുനർവിതരണം ചെയ്യാൻ കഴിയുമോ എന്നതിനെ പറ്റിയുള്ള കേസാണ് അവസാനത്തേത്. ഈ കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള 9 അംഗ ബെഞ്ചാകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.