മാന്നാർ: നാട്ടില്‍ കൊച്ചു കുട്ടികള്‍ക്കടക്കം കളിക്കാനും ഉല്ലസിക്കാനും പാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി നവകേരള സദസില്‍ മുഖ്യമന്ത്രിക്കും പിന്നീട് അദാലത്തിലും അപേക്ഷ നല്‍കി കാത്തിരുന്ന നാലു വയസുകാരി അൻവിതക്ക് ആശ്വാസമേകി മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്.
മാന്നാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡില്‍ സായി സേവാ ട്രസ്റ്റ് പണികഴിപ്പിച്ച് പഞ്ചായത്തിന് കൈമാറിയിട്ടുള്ള 178 -ാം നമ്പർ അങ്കണവാടിക്ക് സമീപം കുട്ടികള്‍ക്കുള്ള ചെറിയ കളിസ്ഥലത്തിനു ആവശ്യമായ സ്ഥലം ലഭ്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസ് അയച്ച കത്ത് കഴിഞ്ഞ ദിവസം അന്‍വിതയെ തേടിയെത്തി.മേല്‍സ്ഥലത്ത് കളിസ്ഥലം നിർമിച്ച് നല്‍കാമെന്ന് സായി സേവാ ട്രസ്റ്റ് വാക്കാല്‍ അറിയിച്ചിട്ടുണ്ടെന്നും ആയതിനാല്‍ അവർക്ക് നിർമാണ അനുമതി നല്‍കുകയോ അല്ലാത്തപക്ഷം വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടർ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുമെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.
നവകേരള സദസില്‍ നല്‍കിയ അപേക്ഷയിന്മേല്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നറിയിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കത്തയച്ചിരുന്നു.
മാസങ്ങളായിട്ടും നടപടികള്‍ ഇല്ലാതായതിനെ തുടർന്ന് ആഗസ്റ്റ് 22 ന് ആലപ്പുഴയില്‍ നടന്ന തദ്ദേശ അദാലത്തില്‍ പരാതി നല്‍കിയതോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടിയെത്തിയത്.
മാന്നാർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡില്‍ കുട്ടേമ്പേരൂർ കൈമാട്ടില്‍ വീട്ടില്‍ വിനീതിന്റെയും ആതിരയുടെയും മകളായ അൻവിത മാവേലിക്കര ബാംബിനോ കിഡ്സ് വേള്‍ഡ് സ്കൂളില്‍ ഇപ്പോള്‍ എല്‍ കെ ജി വിദ്യാർത്ഥിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.