തിരുവന്തപുരം:ഇന്ന് നന്മയുടെയും സമൃദ്ധിയുടെയും തിരുവോണനാൾ.
ജാതി,മത വ്യത്യാസമില്ലാതെ മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികത സന്ദേശം പകരുന്ന സമത്വത്തിൻ്റെ മഹത്തായ ആഘോഷം. ഉള്ളവൻ ഇല്ലാത്തവനു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് പൂർണതയിലെത്തിക്കാം. മലനാടിൻ്റെ വായുവിലുള്ള മധുരോദരവികാരമാണ് ഓണം എന്നെഴുതിയത് കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ്.
മലരിൻ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികളും നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നിൽക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേൽക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നൻ്റെ വരവ്. പഞ്ഞകർക്കിടകത്തിൽ നിന്നും ചിങ്ങവെയിലിൻ്റെ മന്ദഹാസം നിറയുന്ന തിരുവോണത്തിലെത്തുമ്പോൾ പ്രകൃതിബന്ധിതമായ കഥകളിൽ പോലുമുണ്ട് മനോഹാരിത. ഓണപ്പൂക്കളത്തിൽ തുമ്പപ്പൂവിന് പ്രാധാന്യം ലഭിച്ചതിൽപോലുമുണ്ട് ഒരു ഐതിഹ്യം. മഹാബലിയെ വരവേൽക്കാൻ മറ്റു പൂക്കളൊക്കെ ഒരുങ്ങിച്ചെന്നപ്പോൾ തുമ്പ മാത്രം നാണിച്ച് ഒതുങ്ങി നിന്നു. മറ്റു പൂക്കളെ തഴുകിയനുഗ്രഹിച്ച മാവേലി തുമ്പപ്പൂവിനെ ചേർത്തുപിടിച്ചുവത്രേ.
കാർഷികസംസ്‌കാരത്തിൻ്റെ വിളവെടുപ്പുൽസവമായ ഓണത്തിന് മാവേലിയുടെ ഐതിഹ്യം മറ്റൊരു പൂത്താലിയാണ്. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിൻ്റെ സ്മരണ പുതുക്കലായി അത് മാറുന്നു. നാടിന് നന്മ മാത്രം ചെയ്യാനാഗ്രഹിച്ച ഒരു ഭരണാധികാരിയോട് സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന മറ്റേത് ഉത്സവമാണ് ലോകത്തുള്ളത്.
പൂക്കളവും പൂവിളികളുമായി തിരുവോണത്തെ വരവേറ്റു കഴിഞ്ഞാൽപ്പിന്നെ ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് പറയാറ്. കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെയായി ഓണാഘോഷങ്ങൾ തുടരും. മതജാതി വേർതിരിവുകൾക്കപ്പുറം ഒരുമയുടെ സന്ദേശമാണ് മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നത്.
തുമ്പപ്പൂവിനെ ചേർത്തുപിടിച്ച മാവേലി നമുക്കൊരു മാതൃകയാണ്. സാധാരണക്കാരനെ ഒപ്പം ചേർത്ത് നിർത്താനുള്ള ആഹ്വാനമാണ് അതിനു പിന്നിൽ. തിരുവോണത്തിൻ്റെ നിറസമൃദ്ധിയിലേക്ക് നാം കടക്കുമ്പോൾ കഷ്ടനഷ്ടങ്ങൾ മൂലം ദുരിതങ്ങളിൽപെട്ടുഴലുന്നവരെ നാം മറന്നുകൂടാ. അവരെക്കൂടി നമ്മുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക. ഈ നല്ല ദിനത്തിൽ അവർക്ക് സഹായങ്ങളുണ്ടെന്ന് ഉറപ്പാക്കുക. ആരും അനാഥരാകില്ല, നാം അവർക്കൊപ്പമുണ്ടാകുമെന്നും ഉറപ്പുനൽകുക. എല്ലാവർക്കും ഡെയ്‌ലി മലയാളിയുടെ തിരുവോണ ദിനാശംസകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.