തൃശൂർ: കാല്‍നട യാത്രികർക്ക് ആശ്വാസമാകാൻ ലക്ഷ്യമിട്ടുള്ള ശക്തൻ നഗറിലെ ആകാശ നടപ്പാത (സ്‌കൈവോക്ക്) 27ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് മേയർ എം.കെ.വർഗീസ് അറിയിച്ചു.
അടച്ചുറപ്പുള്ള ഗ്ലാസ് സ്ഥാപിച്ച്, ഉള്‍ഭാഗം ശീതീകരിക്കാനും കൂടുതല്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കാനുമാണ് ആകാശപ്പാത താത്കാലികമായി അടച്ചിട്ടത്.ശീതീകരിച്ച ആകാശപ്പാത ഈ മാസം 27ന് ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നടപ്പാതയ്ക്കുള്ളില്‍ എയർ കണ്ടിഷനിംഗ് സൗകര്യവും വശങ്ങള്‍ക്ക് ചുറ്റും ഗ്ലാസും (ടഫൻഡ് ഗ്ലാസുകള്‍) സീലിംഗും സ്ഥാപിക്കുന്നതും പൂർത്തിയായി.
കൂടുതല്‍ ലിഫ്‌റ്റുകളും ഒരുക്കി. ഇനി അവസാനഘട്ട മിനുക്കുപ്പണികളും ഉള്‍ഭാഗത്തെ ശുചീകരണവുമാണ് ബാക്കിയുള്ളത്.
ആകാശപ്പാതയുടെ മുകളില്‍ സ്ഥാപിച്ച സോളാർ പാനല്‍ വഴിയാണ് എയർ കണ്ടിഷനിംഗ്, വെളിച്ച സംവിധാനങ്ങള്‍, ലിഫ്റ്റുകള്‍ എന്നിവയ്ക്കുള്ള വൈദ്യുതി ലഭിക്കുക. പൂർണമായും സൗരോർജത്തിലാകും പ്രവർത്തനം.
ഡിസംബറോടെ മറ്റ് ഭാഗങ്ങളില്‍ സോളാർ പാനല്‍ സ്ഥാപിക്കുന്നതും പൂർത്തിയാകും. ആകാശപ്പാതയ്ക്കുള്ളിലും മറ്റുമായി ഇരുപതോളം സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു. കോർപ്പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എട്ട് കോടിയോളം രൂപ ചെലവഴിച്ചാണ് വൃത്താകൃതിയില്‍ ആകാശപ്പാത നിർമ്മിച്ചത്. ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞവർഷം ആഗസ്റ്റില്‍ തുറന്നു നല്‍കി. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആകാശപ്പാത ശീതീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.