ബെയ്റുത്ത്: അരലക്ഷത്തോളം പേരുടെ ജീവനെടുത്ത ഗാസാ യുദ്ധത്തിന്റെ നടുക്കം മാറുംമുൻപേ, ഇസ്രയേലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങളാല്‍ പശ്ചിമേഷ്യ കലുഷിതം.
ലെബനനില്‍ പുതിയ യുദ്ധമുഖം തുറന്നതിന്റെ മൂന്നാംദിനമായ ബുധനാഴ്ച പുലർച്ചെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് ഹിസ്ബുള്ള റോക്കറ്റുകളയച്ചു. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തേക്ക് 'ഖാദർ 1' ബാലിസ്റ്റിക് മിസൈലാണ് അയച്ചത്.ടെല്‍ അവീവിലേക്ക് ആദ്യമായി ഹിസ്ബുള്ളയുടെ റോക്കറ്റെത്തിയതായും വ്യോമപ്രതിരോധസംവിധാനമുപയോഗിച്ച് അത് തകർത്തതായും ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. പിന്നാലെ, ലെബനന്റെ വിവിധഭാഗങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 51 പേർ കൊല്ലപ്പെട്ടു. 220 പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ 60 രഹസ്യാന്വേഷണകേന്ദ്രങ്ങളുള്‍പ്പെടെ 280 താവളങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
തങ്ങളുടെ കമാൻഡർമാരെ വധിക്കാനും ലെബനനിലുടനീളം പേജർ-വാക്കിടോക്കി സ്ഫോടനപരമ്പര നടത്താനും ഇസ്രയേല്‍ പദ്ധതിയിട്ടത് മൊസാദ് ആസ്ഥാനത്തുനിന്നാണെന്ന് ഹിസ്ബുള്ള ആരോപിച്ചു.
ലെബനീസ് ജനതയുടെ സ്വയംസംരക്ഷണത്തിനും ഗാസയിലെ ജനങ്ങള്‍ക്ക് പിന്തുണ തുടരുമെന്ന് ഇസ്രയേലിനെ അറിയിക്കാനുമാണ് ടെല്‍ അവീവിലെ ആക്രമണമെന്നും വ്യക്തമാക്കി. ഇസ്രയേലിന്റെ ഉള്‍ഭാഗത്ത് ഹിസ്ബുള്ള ആക്രമണം നടത്തുന്നത് ആദ്യമാണ്.
സംഘർഷം വഷളാക്കാനാണ് ഹിസ്ബുള്ള ശ്രമിക്കുന്നതെന്നും ടെല്‍അവീവിലേക്ക് മിസൈല്‍ തൊടുത്ത തെക്കൻ ലെബനനിലെ റോക്കറ്റ് വിക്ഷേപിണി പ്രത്യാക്രമണത്തിലൂടെ തകർത്തെന്നും ഇസ്രയേല്‍ സേനാവക്താവ് നദാവ് ഷൊഷാനി പറഞ്ഞു
അതേസമയം, ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമല്ലാത്ത ഇടങ്ങളിലും ബുധനാഴ്ച ഇസ്രയേല്‍ ആക്രമണമുണ്ടായി. ബയ്റുത്തിനു വടക്കുള്ള ഷൗഫ് മലനിരകളിലെ ജൗൻ ഗ്രാമത്തിലും ഷിയാ ഭൂരിപക്ഷഗ്രാമമായ മായ്സ്രയിലുമാണ് ആക്രമണമുണ്ടായത്. തെക്കൻ ലബനനിലും കിഴക്കുള്ള ബെകാവാലിയിലുമുണ്ടായ ആക്രമണത്തില്‍ എട്ടുപേർ മരിച്ചു. അതിനിടെ, വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള 40 റോക്കറ്റുകളയച്ചു.
ഗാസയില്‍ യുദ്ധം തുടങ്ങിയതുമതല്‍ വടക്കൻ അതിർത്തിയില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ സംഘർഷം നിലനില്‍ക്കുന്നുണ്ട്. ലെബനനിലെ പേജർസ്ഫോടന പരമ്പരയ്ക്കുപിന്നാലെയാണ് യുദ്ധം വടക്കൻ അതിർത്തിയിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ബയ്റുത്തില്‍ നടത്തിയ ആക്രമണത്തില്‍ 558 പേർ കൊല്ലപ്പെട്ടിരുന്നു.
ലെബനനില്‍ കരയുദ്ധത്തിന് സജ്ജരാകാൻ ഇസ്രയേല്‍ സൈനികർക്ക് നിർദേശം
ഏതുനിമിഷവും ലെബനനിലേക്ക് കരവഴി കടക്കാൻ ഒരുങ്ങിയിരിക്കണമെന്ന് ബുധനാഴ്ച ഇസ്രയേല്‍ സേനാമേധാവി ഹെർസി ഹവേലി സൈനികർക്ക് നിർദേശം നല്‍കി. വടക്കൻ അതിർത്തിയിലേക്ക് കരുതല്‍സേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേല്‍ തീരുമാനിച്ചു.
ഗാസയില്‍ മരണം 41,495
ഗാസയില്‍ 24 മണിക്കൂറിനിടെ 28 പേർ കൊല്ലപ്പെട്ടു. 11 മാസമായിത്തുടരുന്ന യുദ്ധത്തില്‍ ആകെ മരണം 41,495 ആയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.