കോട്ടയം: കോമ്പത്തൂരിലേക്ക് സർവീസ് നടത്താൻ പുതിയ എസി ബസ് വാങ്ങിയെങ്കിലും എംവിഡി നൂലാമാലകള്‍ കാരണം പെർമിറ്റ് ലഭിച്ചത് 70 ദിവസങ്ങള്‍ക്കു ശേഷം. പ്രശ്നം ഇവിടെയും തീരുന്നില്ല,
സർവീസ് ആരംഭിച്ചെങ്കിലും കെഎസ്‌ആർടിസി അടക്കം ബുക്കിങ് എടുത്തുകഴിഞ്ഞതിനാല്‍ യാത്രക്കാരെ ലഭിക്കുന്നില്ലെന്നാണ് റോബിൻ ബസ് ഉടമ ഗിരീഷ് പറയുന്നത്.യാത്രക്കാരെ കിട്ടാൻ ഇനി വലിയ ബുദ്ധിമുട്ടാണെന്നും എംവിഡി ഉദ്യോഗസ്ഥരുടെ പിടിവാശി മൂലമാണ് ഇതെല്ലാ സംഭവിച്ചതെന്നും ഗിരീഷ് പറഞ്ഞു.
'ഇന്നെലെയാണ് സർവീസ് ആരംഭിച്ചത്. ഇതുവരെ എംവിഡി ഉദ്യോഗസ്ഥരുടെ ശല്യമൊന്നും ഉണ്ടായിട്ടില്ല. പക്ഷേ 70 ദിവസം കഴിഞ്ഞ് മാത്രമാണ് ബസ് സർവീസിനിറക്കാൻ സാധിച്ചത്.
അനാവശ്യ നൂലാമാലകള്‍ കാരണം പെർമിറ്റ് ലഭിക്കാൻ വൈകി. ഇതുമൂലമാണ് സർവീസ് ആരംഭിക്കല്‍ ഇത്രയും നീണ്ടുപോയത്. ഇല്ലെങ്കില്‍ 20 ദിവസം മുൻപെങ്കിലും സർവീസ് ആരംഭിക്കാമായിരുന്നു.
അതിസുരക്ഷാ നമ്പർ പ്ലേറ്റിന്റെ പേരിലാണ് അവസാനം എംവിഡി പെർമിറ്റ് നല്‍കാൻ വിസമ്മതിച്ചത്. മുന്നിലും പിന്നിലുമുള്ള നമ്ബർ പ്ലേറ്റ് മാത്രമേ കമ്പിനി നല്‍കുകയുള്ളൂ.
എന്നാല്‍ വശങ്ങളില്‍ കൂടി അതിസുരക്ഷാ നമ്പർ പ്ലേറ്റ് വയ്ക്കാനായിരുന്നു എംവിഡി നിർദേശം. കമ്പിനിയെ സമീപിച്ചപ്പോള്‍ ഒരു വാഹനത്തിന് രണ്ടില്‍ കൂടുതല്‍ അതിസുരക്ഷാ നമ്ബർ പ്ലേറ്റ് നല്‍കാനാവില്ല എന്നാണ് അവർ പറഞ്ഞത്.'' - ഗിരീഷ് പറഞ്ഞു.
'അത് പരിഹരിച്ചപ്പോള്‍ ബസിനകത്ത് മൈക്ക് അനൗണ്‍സ്മെന്റ് സംവിധാനമില്ലെന്നായി പിന്നത്തെ കണ്ടുപിടിത്തം. അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ.
യാത്രക്കാർ വളരെ കുറവാണ്. ഇനി ബുക്കിങ് കിട്ടുമോയെന്ന് അറിയില്ല. സർവീസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.'' - ഗിരീഷ് പ്രതികരിച്ചു.
പുലർച്ചെ 3.30ന് ഈ ബസ് പുനലൂരില്‍ നിന്നും യാത്ര ആരംഭിച്ച്, രാവിലെ 10.30ന് കോയമ്ബത്തൂരില്‍ എത്തിച്ചേരും. പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, മണ്ണുത്തി, പാലക്കാട് വഴിയാണ് ഇത് കോയമ്പത്തൂരില്‍ എത്തിച്ചേരുക. തിരികെ വൈകിട്ട് 5ന് കോയമ്പത്തൂര് നിന്ന് യാത്ര തിരിക്കുന്ന ബസ്, വൈറ്റില വഴി രാത്രി 12.45ന് പുനലൂരില്‍ എത്തിച്ചേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.