ചെന്നൈ : ഒൻപത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പപ്പായ ഇലയുടെ നീര് നല്കി കൊലപ്പെടുത്തി രക്ഷിതാക്കള്‍ . വെല്ലൂർ ജില്ലയിലെ ഒടുഗത്തൂരിലാണ് സംഭവം .
സംഭവത്തില്‍ 30 കാരനായ ജീവ, ഭാര്യ 25 കാരിയായ ഡയാന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു . ഇവരുടെ രണ്ടാമത്തെ കുഞ്ഞാണ് കൊല്ലപ്പെട്ടത് . ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ദമ്പതികള്‍ രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതോടെ അസ്വസ്ഥരായിരുന്നുവെന്ന് ഡയാനയുടെ പിതാവ് പോലീസിനോട് പറഞ്ഞു.ഓഗസ്റ്റ് 27 നാണ് ഡയാന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നാലെ ബ്ലഡ് കൗണ്ട് കുറഞ്ഞ ഡയാനയെ വെല്ലൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്ന് 9 ദിവസത്തിന് ശേഷം ഇന്നലെയാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ചത്. അല്‍പ്പം നേരത്തിന് ശേഷം കുഞ്ഞിനെ കാണാനെത്തിയ ഡയാനയുടെ പിതാവ് ശരവണനാണ് കുഞ്ഞിനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത് .
തുടർന്ന് വീട്ടുകാരെയെല്ലാം വിവരമറിയിച്ചു. ഇതിനിടെ ജീവയും ഭാര്യ ഡയാനയും തിടുക്കത്തില്‍ വീടിനു സമീപം കുഴിയെടുത്ത് കുട്ടിയുടെ മൃതദേഹം മറവു ചെയ്തു. ഇതില്‍ സംശയം തോന്നിയ ഡയാനയുടെ പിതാവ് പോലീസില്‍ പരാതി നല്കി.
പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് മാതാപിതാക്കള്‍ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത് . ഇതിനിടെ മാതാപിതാക്കള്‍ ഒളിവില്‍ പോയെങ്കിലും പോലീസ് ഇവരെ പിടികൂടി.
വീട്ടുമുറ്റത്തെ പപ്പായമരത്തില്‍ നിന്ന് ഇലകള്‍ പറിച്ചെടുത്ത് നീരാക്കി കുഞ്ഞിന്റെ വായിലും , മൂക്കിലും ഒഴിക്കുകയായിരുന്നുവെന്ന് ജീവ പോലീസിനോട് പറഞ്ഞു . വായിലും മൂക്കിലും ദ്രാവകം നിറഞ്ഞ് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.