ഒരുമനയൂർ : ഒരുമിച്ച് കളിക്കുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണ ആറു വയസ്സുകാരനെ കൈപിടിച്ചുരക്ഷിച്ചത് കൂട്ടുകാരായ എല്‍.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍. ഒരുമനയൂര്‍ ഐ.ഡി.സി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് റിയാനെയാണ് വെള്ളത്തില്‍ മുങ്ങിത്താഴാതെ കൂട്ടുകാര്‍ കൈ പിടിച്ചു കയറ്റിയത്.
ഒരുമനയൂര്‍ മാങ്ങോട്ട് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥി സായ്കൃഷ്ണയും നാലാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശ് വിനോദുമാണ് മുഹമ്മദ് റിയാന്‍ രക്ഷകരായത്. കഴിഞ്ഞ ദിവസം ഒരുമനയൂര്‍ വില്ലേജ് ഓഫീസിനടുത്താണ് സംഭവം.വില്ലേജ് ഓഫീസിനു സമീപം പുതുവീട്ടില്‍ നൗഷാദ്-ഷജീന ദമ്ബതിമാരുടെ മകനാണ് തോട്ടില്‍ വീണ മുഹമ്മദ് റിയാന്‍. ഷജീന കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം.
ഷജീനയുടെ കൂടെ കുടുംബശ്രീയക്ക് വന്ന റിയാന്‍ അമ്മമാരുടെ കൂടെ വന്ന സായ്കൃഷ്ണയ്ക്കും ആദര്‍ശ് വിനോദിനുമൊപ്പം കളിക്കാന്‍ പോയി. തോട്ടുവക്കില്‍ കളിക്കുന്നതിനിടെ റിയാന്‍ തോട്ടിലേക്ക് വീഴുകയായിരുന്നു.
തോടിന്റെ ചീര്‍പ്പിന്റെ സ്ലാബിനു മുകളില്‍ നിന്നും വെള്ളത്തില്‍ വീണ മുഹമ്മദ് റിയാന്റെ കൈയില്‍ സായ്കൃഷ്ണയ്ക്ക് പിടുത്തം കിട്ടി. റിയാന്‍ സായ് കൃഷ്ണയുടെ കൈയ്യില്‍ പിടിച്ചു കിടന്നപ്പോള്‍ ആദര്‍ശ് ഉടനെ ക്ലബ്ബിലേക്ക് ഓടി യുവാക്കളെ വിവരമറിയിച്ചു.
യുവാക്കള്‍ ഓടിയെത്തുമ്പോഴേക്കും റിയാനെ സായ്കൃഷ്ണ കരയ്ക്കുകയറ്റുന്ന കാഴ്ചയാണ് കണ്ടത്. മുല്ലപ്പള്ളി വീട്ടില്‍ മനേഷ്-രേഷ്മ ദമ്ബതിമാരുടെ മകനാണ് സായ്കൃഷ്ണ. മാളിയേക്കല്‍ വിനോദ്-വിജിത ദമ്ബതിമാരുടെ മകനാണ് ആദര്‍ശ്.
ഇരുവരെയും മാങ്ങോട്ട് എ.യു.പി. സ്കൂളില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു. പ്രധാനാധ്യാപിക ഷിനി ഫ്ലവര്‍, പി.ടി.എ. പ്രസിഡന്റ് കെ.വി. അബ്ദുല്‍റസാഖ്, വൈസ് പ്രസിഡന്റ് നിഷാദ് മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.