തൊടുപുഴ: ഓമനകളായിരുന്ന 13 പശുക്കള്‍ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് സങ്കടക്കടലിലായ മാത്യു ബെന്നിക്കായി കേരളം സ്നേഹം ചുരത്തിയപ്പോള്‍ അവന്റെ വീട് വീണ്ടും അമ്പാടിയായി...
കുട്ടി ക്ഷീരകർഷകനുള്ള സർക്കാരിന്റെ അവാർഡ് നേടിയ 16കാരന്റെ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്ബില്‍ വീട്ടിലെ ഫാമില്‍ ഇപ്പോള്‍ ഏഴ് കറവ പശുക്കളടക്കം 23 കന്നുകാലികളുണ്ട്.രണ്ട് ഗർഭിണികളും പശുകിടാക്കളും മൂരികളും. ദിവസം 60 ലിറ്ററിലേറെ പാല്‍ കറക്കുന്നു. രാവിലെ 40,വൈകിട്ട് 20. പാല്‍ വീടുകളിലും സൊസൈറ്റികളിലും വില്‍ക്കും.
2023 ഡിസംബർ 31ന് രാത്രിയാണ് 22 പശുക്കളില്‍ 13 എണ്ണവും കപ്പത്തൊണ്ടിലെ സയനൈഡ് വിഷബാധയില്‍ ചത്തത്. മാദ്ധ്യമങ്ങളില്‍ വാർത്തയായതോടെ കേരളമെമ്പാടും നിന്ന് സഹായം പ്രവഹിച്ചു
. അന്ന് മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും വീട്ടിലെത്തി ഇൻഷ്വറൻസുള്ള അഞ്ച് കറവ പശുക്കളെ ലൈവ്‌സ്റ്റോക്ക് ബോർഡ് വഴി നല്‍കി.
ഗർഭിണികളായ മൂന്ന് പശുക്കളെ സി.പി.എം നല്‍കി. പി.ജെ. ജോസഫ് എം.എല്‍.എ നല്‍കിയ കരീനയെന്ന പശു ഗർഭിണിയാണ്. കത്തോലിക്കാ കോണ്‍ഗ്രസ് നല്‍കിയ രണ്ട് പശുക്കളും മൂരിക്കിടാവും. മമ്മൂട്ടി, പൃഥിരാജ്, ജയറാം, ലുലു ഗ്രൂപ്പ്, മില്‍മ തുടങ്ങിയവർ സാമ്പത്തികമായും സഹായിച്ചു.17 ലക്ഷം രൂപ കിട്ടി. പശുക്കളെ പോറ്റാനാണ് ഈ പണം ചെലവാക്കുന്നത്.
ഓരോ പശുവിനെയും കിടാവിനെയും പേര് ചൊല്ലിയാണ് വിളിയ്ക്കുന്നത്. കൊച്ചുറാണി, ഐശ്വര്യറാണി, ഇരട്ടകളായ പൊന്നുവും മിന്നുവും, മറിയാമ്മയും മർത്തയും കണ്ണാപ്പിയും, വെള്ളക്കിടാവും മകള്‍ അല്‍ഫോണ്‍സയും... അവയ്ക്കെല്ലാം ഉറ്റ ചങ്ങാതിയാണ് മാത്യു.
2020ല്‍ പിതാവ് ബെന്നി മരിച്ചതോടെ പശുക്കളെ ഏറ്റെടുത്ത എട്ടാം ക്ലാസുകാരന്റെ ജീവിതം മാധ്യമങ്ങളാണ് ലോകത്തെ അറിയിച്ചത്. ഇതുകണ്ട് മന്ത്രി ചിഞ്ചുറാണി ഫോണില്‍ വിളിച്ചു. തൊഴുത്ത് നിർമ്മിക്കാൻ പണവും നല്‍കി.
ബെന്നി മരിച്ചതോടെ ഭാര്യ ഷൈനി പശുക്കളെ വില്‍ക്കാൻ തീരുമാനിച്ചത് മാത്യുവിനെ സങ്കടത്തിലാക്കി. അമ്മയുടെ മനസലിഞ്ഞു. പശുക്കളെ അവൻ ഏറ്റെടുത്തു. പത്ത് പശുക്കളായിരുന്നു. രണ്ട് വർഷം കൊണ്ട് 22 ആയി. പഠനത്തിലും മിടുക്കനാണ്.
വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ വിദ്യാർത്ഥി. വെറ്ററിനറി ഡോക്ടറാകണം. ബ്രില്ല്യന്റ് കോച്ചിംഗ് സെന്ററിന്റെ സഹായത്തോടെ എൻട്രൻസിനും പഠിക്കുന്നു. അനിയത്തി റോസ് മേരി പത്താം ക്ലാസില്‍. മൂത്ത സഹോദരൻ ജോർജ് പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്ത് പോകാനിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.