പാലക്കാട്: കനത്ത മഴയില്‍ ഇരുകരയും മുട്ടി നിറഞ്ഞൊഴുകിയ കുളത്തില്‍ മുങ്ങിത്താഴ്ന്ന തൻ്റെ അമ്മയെയും ചേച്ചിയെയും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് പത്താംക്ലാസുകാരൻ്റെ ധീരത.
തിരുമിറ്റക്കോട് ഒഴുവത്ര വടക്കത്ത് വീട്ടില്‍ കൃഷ്ണകുമാറിൻ്റെ മകൻ പതിനാല് വയസുള്ള ശ്രീകാന്താണ് ആണ് തൻ്റെ അമ്മ രമ്യ, അമ്മാവൻ്റെ മകള്‍ സന്ധ്യ എന്നിവരെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് സംഭവം. വീടിനടുത്തുള്ള പാടത്തെ നിറഞ്ഞൊഴുകുന്ന കുളം കാണാനാണ് രമ്യയും സന്ധ്യയുമടക്കം മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളും അടക്കമുള്ളവർ ഇറങ്ങിത്തിരിച്ചത്.ഇവരില്‍ സന്ധ്യ ആദ്യം കുളത്തിലിറങ്ങി അല്പദൂരം നീന്തി നല്ല ഒഴുക്കുള്ള ഭാഗത്തെത്തി. തിരിച്ച് നീന്താൻ ശ്രമിച്ചെങ്കിലും കൈകാലുകള്‍ കുഴഞ്ഞു. ഇതോടെ സന്ധ്യ കുളത്തിൻ്റെ നിലയില്ലാക്കയത്തില്‍ മുങ്ങാൻ തുടങ്ങി.
ഇതു കണ്ട രമ്യ സന്ധ്യയെ രക്ഷിക്കാനായി നീന്തി അടുത്തെത്തിയെങ്കിലും മുങ്ങിത്താഴുകയായിരുന്ന സന്ധ്യ, രമ്യയെ ചേർത്തുപിടിച്ചതോടെ ഇരുവർക്കും രക്ഷപ്പെടാനാവാതെ വന്നു.ഇരുവരും വെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ് കരയിലുള്ളവർ കണ്ടത്.
നീന്തലറിയാത്ത ഇവരുടെ കരച്ചില്‍ കേട്ടാണ് വീട്ടിലുണ്ടായിരുന്ന ശ്രീകാന്ത് സംഭവമറിയുന്നത്. നിമിഷങ്ങള്‍ക്കകം സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ ശ്രീകാന്ത് കുളത്തിലേക്കെടുത്തു ചാടി. ആദ്യം സന്ധ്യയെയും പിന്നീട് അമ്മ രമ്യയെയും ഈ കൊച്ചുമിടുക്കൻ കരയിലേക്കെത്തിച്ചു. പിന്നീട് ഇരുവർക്കും ആവശ്യമായ പ്രഥമശുശ്രൂഷയും നല്‍കിയ ശേഷം ആശുപത്രിയിലേക്കെത്തിച്ചു.
ചാത്തനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ശ്രീകാന്ത്. അഛൻ കൃഷ്‌ണകുമാർ വിദേശത്താണ്. സഹോദരൻ ശ്രീരാഗ് ബിരുദ വിദ്യാർഥിയാണ്. തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് മനോ മോഹൻ ശ്രീകന്തിനെ വീട്ടിലെത്തി അഭിനന്ദിച്ചു.
പണ്ടുകാലത്ത് കന്നുകാലികളെ കഴുകാനെത്തിയവർ ഈ കുളത്തില്‍ മുങ്ങിമരിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ അത്യന്തം അപകടം നിറഞ്ഞ കുളത്തില്‍ നിന്നു രണ്ട് ജീവനുകള്‍ രക്ഷിച്ച ശ്രീകാന്തിൻ്റെ ധീരത മാതൃകാപരമെന്നും അദ്ദേഹം പറഞ്ഞു. നിരവധി നാട്ടുകാരും അയല്‍വാസികളുമെല്ലാം ഈ കൊച്ചു മിടുക്കനെ വീട്ടിലെത്തി അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.