മലപ്പുറം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കാൻ യൂത്ത് ലീഗ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ച സംഭവത്തില്‍ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.
യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയില്‍ സർക്കാർ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസ്സിലാകുന്നില്ല. രക്ഷാ പ്രവർത്തകർക്ക് ഇന്ന് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.'രക്ഷാപ്രവർത്തകർക്ക് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. അധിക പേർക്കും ഇന്ന് ഭക്ഷണം കിട്ടിയില്ല എന്ന് പോലും കേട്ടു. ദുരന്ത ഭൂമിയില്‍ രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുക എന്നത് ഡിസാസ്റ്റർ റെസ്ക്യൂ മാനേജ്മെന്റിന്റെ ഏറ്റവും വലിയ അജണ്ടകളില്‍ ഒന്ന് തന്നെയാണ്. അതിന് കുറ്റമറ്റ സംവിധാനം ഉണ്ടായിരുന്നോ. ഇല്ല എന്ന് തന്നെയാണ് ഇന്നത്തെ വാർത്തകള്‍ പറയുന്നത്.
സർക്കാർ സംവിധാനത്തെ മാത്രം കാത്തു നിന്നിരുന്നെങ്കില്‍ ഭക്ഷണം കിട്ടാതെ തളർന്നു വീഴുന്ന രക്ഷാപ്രവർത്തകർ മറ്റൊരു ദുരന്തമായിരുന്നേനെ. മഹാ ദുരന്തത്തില്‍ കേരളം ഒറ്റക്കെട്ടായി നിന്നപ്പോള്‍ പട്ടാളവും പൊലീസും സന്നദ്ധ പ്രവർത്തകരും ഒരു സോഷ്യല്‍ ആർമി ആയി രാവും പകലും ഊണും ഉറക്കവും ഇല്ലാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയപ്പോള്‍, അവർക്ക് മൂന്ന് നേരം അന്നം കൊടുക്കുക എന്ന ദൗത്യം ഭംഗിയായി നിർവഹിച്ചവരാണ് യൂത്ത് ലീഗും വൈറ്റ് ഗാർഡും മറ്റു സന്നദ്ധ സംഘടനകളും.
യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയില്‍ സർക്കാർ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസ്സിലാകുന്നില്ല. ഹൈജീൻ ആയ ഭക്ഷണം അല്ലെന്ന് പറഞ്ഞാണ് പൂട്ടിച്ചത്. ഇന്ന് നല്‍കിയ ഭക്ഷണത്തിന് മൂന്ന് ദിവസത്തെയെങ്കിലും പഴക്കം ഉണ്ടെന്നാണ് കേട്ടത്. അപ്പൊ എന്താണ് ന്യായം. ദുരന്ത ഭൂമിയില്‍ സർവ്വം സമർപ്പിച്ച് മടങ്ങുമ്പോള്‍ ആരും ഒരു കയ്യടിപോലും പ്രതീക്ഷിക്കുന്നില്ല. പക്ഷെ, നന്ദികേട് കാണിക്കുന്നത് ഒരു കുറ്റം തന്നെയാണ്. ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതും നിർഭാഗ്യകരമാണ്' -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.