കര്‍ണാടക: അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂരിലെ ഒരു കുടുംബത്തിലെ നാലംഗങ്ങളാണ് മരണപ്പെട്ടത്.
ഒരാള്‍ കോമ അവസ്ഥയില്‍ ചികിത്സയിലുമാണ്. ഭീമണ്ണ ബഗ്ലി (60) ഭാര്യ ഏരമ്മ (54) മക്കളായ മല്ലേഷ(19) പാര്‍വതി (17) എന്നിവരാണ് മരിച്ചത്.കുടുംബത്തിലെ മറ്റൊരംഗമായ മല്ലമ്മയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവര്‍ അബോധാവസ്ഥയിലാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള വിവരം. കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിഞ്ഞ് കിടന്നുറങ്ങിയ കുടുംബാംഗങ്ങള്‍ക്ക് അര്‍ധരാത്രിയോടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു.
വീട്ടിലുണ്ടാക്കിയ ചപ്പാത്തിയും മട്ടണും സാലഡുമാണ് രാത്രി കുടുംബം കഴിച്ചതെന്നാണ് വിവരം. അര്‍ധരാത്രിയോടെ ഇവര്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് ഇവരെ റായ്ച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ പുലര്‍ച്ചെയോടെ നാലുപേരുടെയും മരണം സംഭവിക്കുകയായിരുന്നു.
ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതാണ് കൂട്ടമരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവം ആത്മഹത്യയാണോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. വീട്ടില്‍ നിന്നുള്ള ഭക്ഷണ സാമ്പിളുകള്‍ ഹൈദരാബാദിലെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലാബ് റിപ്പോര്‍ട്ടും ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.