കൊച്ചി: ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തും. നാം ഇന്ന് സുന്ദരമായ ഈ ഭൂമിയില്‍ ജീവിക്കുവാന്‍ കാരണക്കാരായ മണ്‍മറഞ്ഞുപോയ നമ്മുടെ പൂര്‍വികരെ സ്മരിക്കുവാനും അവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രാര്‍ത്ഥനകളോടെ ബലിച്ചോറും തീര്‍ത്ഥവും തര്‍പ്പണം നടത്തി അവരുടെ മോക്ഷപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുവാനും ഒരു ദിനം. അതാണ് കര്‍ക്കിടക മാസത്തിലെ അമാവാസി ദിവസം ആചരിക്കുന്നത്.
കര്‍ക്കടക വാവ് ദിനം പിതൃബലിതര്‍പ്പണത്തിനു പ്രധാനമാണ്. ഈ ദിനത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ ഭൂമിയില്‍ നിന്നും മണ്‍മറഞ്ഞുപോയ നമ്മുടെ പൂര്‍വികരായ പിതൃക്കളുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്ക്.
ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലർച്ചെ 3.30ന് തുടക്കമായി. നാളെ പുലർച്ചെ 4.20 വരെ ബലിതർപ്പണമുണ്ടാകും. 45 ബലിത്തറകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 500 പേർക്ക് ഇവിടെ ബലിയിടാം.
അപകടസാധ്യത കണക്കിലെടുത്ത് പുഴയിൽ മുങ്ങിക്കുളിക്കാൻ അനുവദിക്കില്ല. മഹാദേവ ക്ഷേത്ര പരിസരത്ത് ചെളി അടിഞ്ഞു കിടക്കുന്നതിനാൽ അവിടേക്കും പ്രവേശിപ്പിക്കില്ല. പെരുമ്പാവൂർ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രവളപ്പിൽ പുലർച്ചെ ഒന്നിന് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങി.
തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, തൃക്കുന്നപ്പുഴ, തിരുമൂലവരം എന്നിങ്ങനെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം ഇന്ന് ബലിതർപ്പണം നടക്കും.
ഹൈന്ദവരുടെ ആചാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പൂര്‍വ്വികര്‍ക്കായി കര്‍ക്കടക മാസത്തിലെ അമാവാസി ദിവസം ചെയ്യുന്ന ശ്രാദ്ധകര്‍മ്മം അഥവാ കര്‍ക്കിടക വാവുബലി, പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ ഇങ്ങനെ മൂന്ന് തലമുറകളിലെ പരേതര്‍ക്ക് വേണ്ടി ചെയ്യേണ്ട ശ്രാദ്ധമാണ് കര്‍ക്കടക വാവ് ബലി. പൂര്‍വികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം നേടുക എന്നതാണു ബലിതര്‍പ്പണത്തിന്റെ അടിസ്ഥാനതത്വം. ബലിയുടെ തലേന്നാള്‍ ഒരുനേരം മാത്രം അരി ആഹാരം കഴിച്ച് വ്രതമെടുക്കുന്നതാണ് ഒരിക്കല്‍ എന്നറിയപ്പെടുന്നത്. .
അനേകായിരങ്ങളാണ് കേരളത്തിലെ വിവിധ ക്ഷേത്രകടവുകളിലും, സ്നാനഘട്ടങ്ങളിലും, കടല്‍ത്തീരങ്ങളിലും ഭവനങ്ങളിലും ബലിതര്‍പ്പണത്തിനായി എത്തുന്നത്. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികള്‍ ചെയ്യുന്ന കര്‍മ്മമാണ് ബലിയിടല്‍ ചടങ്ങുകള്‍. മരിച്ച് പോയവര്‍ വരുമെന്നും ബലി സ്വീകരിക്കുമെന്നുമാണ് വിശ്വസം.
ചരിത്രകാലം മുതല്‍ തന്നെ ഇത്തരത്തിലൊരു ആചാരവും വിശ്വാസവും ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്നു. മരിച്ച് പോയവരുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനായാണ് ബലിയിടുന്നത്. എല്ലാ മാസവും ബലി തര്‍പ്പണം നടത്താമെങ്കിലും കര്‍ക്കടക മാസത്തില്‍ ബലി തര്‍പ്പണം നടത്തുന്നത് കൂടുതല്‍ പുണ്യം നല്‍കുന്നു എന്നാണ് വിശ്വാസം. കര്‍ക്കടക മാസം എന്ന് പറയുന്നത് പുണ്യ മാസമായാണ് കണക്കാക്കുന്നത്. വറുതിയുടെ കാലമാണെങ്കില്‍ പോലും രാമായണ പാരായണത്തിന്റേയും വിശുദ്ധിയുടേയും മാസമാണ് കര്‍ക്കടക മാസം.
ബലിതര്‍പ്പണം
പിതൃക്കളുമായി രക്തബന്ധമുള്ള ആര്‍ക്കും കര്‍ക്കടക വാവുബലി അര്‍പ്പിക്കാം. എന്നാല്‍ അച്ഛനോ അമ്മയോ രണ്ട് പേരുമോ മരിച്ചു പോയവര്‍ ആണ് സാധാരണ ബലികര്‍മങ്ങള്‍ അനുഷ്ഠിച്ചു വരുന്നത്. പിതൃക്കള്‍ക്ക് ഭക്ത്യാചാരപൂര്‍വ്വം ഭക്ഷണവും പൂജയും അര്‍പ്പിക്കുക എന്നതാണ് ബലികൊണ്ട് അര്‍ഥമാക്കുന്നത്.
ചടങ്ങുകള്‍ ചെയ്യാന്‍ മനസ്സും ശരീരവും കര്‍മവും വ്രതത്തിലൂടെ ശുദ്ധീകരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇതിന് ഒരിക്കല്‍ വ്രതം എന്നാണ് പറയുക. മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ ഈ സമയത്ത് കഴിക്കാന്‍ പാടുള്ളതല്ല. വ്രതം 48 മണിക്കൂര്‍ വേണം എന്നാണ് ആചാര്യമതം. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ പാടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.