ചൂരല്‍മല: ഉരുള്‍പൊട്ടലില്‍ ഇരച്ചെത്തിയ മലവെള്ളപ്പാച്ചില്‍ തുടച്ചുനീക്കിയ മുണ്ടൈക്കയിലേക്ക് കടക്കാനുള്ള ബെയ്ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാക്കി.
ബുധനാഴ്ച തുടങ്ങിയ നിര്‍മാണം പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് രാപകൽ കഠിനാധ്വാനംചെയ്ത് പൂര്‍ണ്ണ സജ്ജമാക്കിയ പാലത്തിലൂടെ ഇന്ന് വൈകീട്ട് 5.50 ഓടെ ആദ്യ വാഹനം കടത്തിവിട്ടു.രക്ഷാപ്രവർത്തനത്തിലും തിരച്ചിലിലും വലിയ ആശ്വാസമായാണ് പാലം തുറന്നിരിക്കുന്നത്. ദുരന്തത്തില്‍ തുടച്ചുനീക്കപ്പെട്ട മുണ്ടക്കൈയില്‍ അവശേഷിക്കുന്നവരെ കണ്ടെടുക്കുന്നതിന് വേഗമേറ്റാൻ ബെയ്ലി പാലം ഏറെ സഹായകരമാകും. കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പി (MEG)ന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്.
ഇവിടെയുണ്ടായിരുന്ന പാലം മലവെള്ളപ്പാച്ചലില്‍ ഒലിച്ചുപോയതോടെയാണ് മുണ്ടക്കൈ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടത്. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം.
ഒരേസമയം 24 ടണ്‍ ഭാരംവരെ വഹിക്കാന്‍ ശേഷിയുള്ളതാണ് സൈന്യം ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ബെയ്ലി ബാലം. ഹിറ്റാച്ചി അടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ യന്ത്രസാമഗ്രികള്‍ ബെയ്ലി പാലത്തിലൂടെ മുണ്ടക്കൈയിലേയ്ക്കെത്തിക്കാനാകും.
പാലം നിര്‍മിക്കാനുള്ള സാധന സാമഗ്രികള്‍ ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ വായുസേനയുടെ അഭിമാനമായ ഗ്ലോബ്മാസ്റ്ററിലാണ് എത്തിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച ഇത് 17 ലോറികളിലാണ് വയനാട്ടിലെത്തിച്ചത്.
നേരത്തെ സൈന്യംതന്നെ താത്കാലി പാലം നിര്‍മിച്ചിരുന്നെങ്കിലും അതിലൂടെ വലിയ ഭാരങ്ങളൊന്നും അപ്പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. പുഴയില്‍ അപകടകരമായ നിലയില്‍ ജലനിരപ്പുയര്‍ന്നതോടെ ഈ താത്കാലിക പാലം മുങ്ങുകയും ചെയ്തിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.