ന്യൂഡൽഹി: രാജ്യതലസ്ഥാനം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സുരക്ഷാ സേന അതീവ ജാഗ്രതയിൽ.
ജമ്മു കശ്മീർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടന ഫിദായീൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇൻ്റലിജൻസ് വൃത്തങ്ങൾക്ക് രഹസ്യവിവരം ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രത കടുപ്പിച്ചത്.ഡൽഹിയിലോ പഞ്ചാബിലോ ഫിദായീൻ ആക്രമണത്തിന് ശ്രമിച്ചേക്കുമെന്നാണ് വിവരം.രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് സുരക്ഷാ സേനകൾ അതീവ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിൽ ഈ ദിവസം തന്നെ ആക്രമണത്തിന് തിരഞ്ഞെടുക്കാൻ സാധ്യത കുറവാണെന്ന് ഇൻ്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിന് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാകും ഭീകരർ ആക്രമണത്തിന് പദ്ധതിയിടുകയെന്നാണ് ഇൻ്റലിജൻസ് നിഗമനം.
ഇക്കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കത്വയോട് അതിർത്തി പങ്കിടുന്ന ഗ്രാമത്തിലൂടെ ആയുധവുമായി രണ്ട് അജ്ഞാതർ കടന്നുപോയ വിവരം ഇൻ്റലിജൻസിന് ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കൂടാതെ, ജൂൺ ഒന്നിന് സ്ഫോടകവസ്തു ശേഖരം ജമ്മു കശ്മീരിൻ്റെ ഉൾപ്രദേശത്ത് എത്തിയതായും റിപ്പോർട്ടുണ്ട്.
സുരക്ഷാ സേനയുടെ സ്ഥാപനങ്ങൾ, ക്യാമ്പുകൾ, വാഹനങ്ങൾ തുടങ്ങിയവ ലക്ഷ്യംവെച്ചാകാം ഇവ എത്തിച്ചതെന്നും ഇൻ്റലിജൻസ് സംശയിക്കുന്നു.പാക്സിതാൻ്റെ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ വിഘടനവാദികൾ, ഭീകരർ തുടങ്ങിയവർ പഞ്ചാബ്, ജമ്മു കശ്മീരിന് സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സജീവമാണെന്ന് ഇൻ്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷം, അമർനാഥ് യാത്ര എന്നിവ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇവർ മുതിർന്നേക്കുമെന്നാണ് റിപ്പോർട്ട്. കത്വ, ദോഡ, ഉദ്ദംപുർ, രജൗരി, പൂഞ്ച് ജില്ലകളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾ ഇക്കാര്യം അടിവരയിടുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.