തിരുവനന്തപുരം: കൂറിയര്‍ നല്‍കാനെന്ന വ്യാജേന വനിതാ ഡോക്ടര്‍ വീട്ടിലെത്തി യുവതിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ചത് ഒരുവര്‍ഷത്തെ തയ്യാറെടുപ്പോടെയെന്ന് പോലീസ്.
സംഭവത്തില്‍ കോട്ടയം നട്ടാശ്ശേരി വെട്ടിക്കാട്ടില്‍ ഡോ. ദീപ്തിമോള്‍ ജോസി(37)നെ ചൊവ്വാഴ്ച വൈകീട്ടാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ദീപ്തി മുഖംമറച്ച് പെരുന്താന്നി ചെമ്പകശ്ശേരിയിലെ വീട്ടിലെത്തി ഗൃഹനാഥ ഷിനിയെ എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. ആക്രമണത്തില്‍ ഷിനിയുടെ കൈപ്പത്തിക്കു പരിക്കേറ്റു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആരോഗ്യവകുപ്പ് ജീവനക്കാരിയായ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും ദീപ്തിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പി.ആര്.ഒ. ആയിരുന്നു സുജീത്ത്.
ഇവിടെവെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. എന്നാല്‍ സുജീത്ത് ഇവരുമായി അകന്ന്, വിദേശത്ത് ജോലി നേടി പോവുകയായിരുന്നു. പിന്നീട് സൗഹൃദം നിലനിര്‍ത്താന്‍ ദീപ്തി ശ്രമിച്ചെങ്കിലും സുജീത്ത് വഴങ്ങിയില്ല. ഇതിലുള്ള മാനസികവിഷമമാണ് ആക്രമണത്തിലേക്കു നയിച്ചത്.
അടുത്ത സൗഹൃദം നഷ്ടപ്പെട്ടത് ദീപ്തിയെ മാനസികസമ്മര്‍ദത്തിലാക്കിയതായാണ് പോലീസ് കണ്ടെത്തല്‍. സുജീത്തിനോടുള്ള ദേഷ്യത്തിനു കുടുംബത്തെ ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഷിനിയെ വേദനിപ്പിച്ചാല്‍ സുജീത്തിനു കടുത്ത മാനസികാഘാതമാകുമെന്ന് വിലയിരുത്തിയാണ് ആക്രമണം നടത്തിയത്. ഒരുവര്‍ഷം മുന്‍പുതന്നെ ആക്രമണത്തിനു പദ്ധതിയിട്ടെങ്കിലും നടന്നില്ല. അന്ന് പെരുന്താന്നി ചെമ്പകശ്ശേരിയിലെത്തിയെങ്കിലും മടങ്ങിപ്പോയി. പിന്നീട് പലതവണ ആലോചിച്ചശേഷമാണ് എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിനു പദ്ധതിയിട്ടത്.
കൊല്ലത്തുനിന്നു മാറി എറണാകുളത്തെ ആശുപത്രിയില്‍ ജോലിനോക്കുന്ന സമയത്താണ് വ്യാജ നമ്പര്‍പ്ലേറ്റ് തയ്യാറാക്കിയത്. എയര്‍ഗണ്‍ ഓണ്‍ലൈന്‍ വഴിയും വാങ്ങി. യുട്യൂബില്‍ വീഡിയോകളും സിനിമകളും കണ്ടാണ് എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് തയ്യാറെടുത്തത്.
നേരത്തേതന്നെ സുജീത്തിന്റെ വീടും പരിസരവും കൃത്യമായി അറിയാമായിരുന്നതിനാല്‍ എളുപ്പത്തിലെത്തി ആക്രമണം നടത്തി രക്ഷപ്പെടാനുമായി. പള്‍മനോളജിയില്‍ എം.ഡി. നേടിയശേഷം പലയിടത്തും ജോലിചെയ്ത ദീപ്തി ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ക്രിട്ടിക്കല്‍കെയര്‍ സ്പെഷ്യലിസ്റ്റായി ജോലിനോക്കുകയാണ്.
ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്.ഇരുന്നൂറോളം ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ദീപ്തി സഞ്ചരിച്ച കാര്‍ കൊല്ലത്ത് എത്തിയതായി കണ്ടെത്തിയത്. ആക്രമണത്തിനിരയായ ഷിനിയുടെ കുടുംബാംഗങ്ങളെയും ഭര്‍ത്താവ് സുജീത്തിനെയും പോലീസ് ചോദ്യംചെയ്തിരുന്നു.
സുജീത്തില്‍നിന്നാണ് ഡോ. ദീപ്തിയുടെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങള്‍ ലഭിച്ചത്. ഇവരുടെ ഫോണ്‍ രേഖകളും വഞ്ചിയൂര്‍ സി.ഐ. ഷാനിസ് എച്ച്.എസിന്റെ നേതൃത്വത്തില്‍ പരിശോധിച്ചിരുന്നു.
കൊലപാതകശ്രമത്തിനും അനുവാദമില്ലാതെ ആയുധം കൈവശംവെച്ചതിനുമാണ് കേസ്. ഡോക്ടറെ കോടതി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.