തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇത്തവണ മുതൽ എട്ടാം ക്ളാസിൽ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനം.
അടുത്തവർഷം മുതൽ ഒൻപതാം ക്ളാസിലും മിനിമം മാർക്ക് ഏർപ്പെടുത്തും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നിർബന്ധമാക്കും. 2026- 27 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ളാസിലും നടപ്പാക്കും. വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എ പ്ളസ് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുവെന്നും വ്യാപക ആക്ഷേപം ഉയർന്നിരുന്നു.
ഇന്റേണൽ മാർക്ക് കൂടുതൽ നൽകുന്നുവെന്നും ഓൾ പാസ് നൽകുന്നത് നിലവാരം കുറയ്ക്കുന്നുവെന്നും വിമർശനം ഉയർന്നു. പിന്നാലെ സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ളേവ് സംഘടിപ്പിച്ചു. ഈ കോൺക്ളേവിൽ ഉയർന്ന നിർദേശമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും നിർദേശങ്ങൾ നടപ്പിലാക്കുക.
അതേസമയം, ഗ്രേസ് മാർക്ക് തുടരാമെന്നും മാർക്ക് നൽകുന്ന നിലവിലെ രീതി പരിഷ്കരിക്കണമെന്നുമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. നിലവിലെ പാഠപുസ്തക സങ്കല്പങ്ങളിൽ വലിയ മാറ്റങ്ങളാവശ്യമാണ്. പഠനരീതി കുട്ടിയുടെ ചിന്ത വളർത്തുന്നതും ചോദ്യങ്ങൾ ഉയർത്തുന്നതുമായ തലത്തിലാവണം.
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പഠനത്തിന് മെച്ചപ്പെട്ട സമയം. ശേഷം ആവശ്യമനുസരിച്ച് സ്പോർട്സ്, ഗെയിംസ്, യോഗ, ഗ്രൂപ്പ് ആക്ടിവിറ്റീസ് എന്നിവയ്ക്ക് ഉപയോഗിക്കാം. കുട്ടികളുടെ കായികക്ഷമത ഉറപ്പാക്കണം.
പ്രൈമറിതലത്തിൽ നിശ്ചിതസമയം ക്ലാസിനകത്ത് ലഘുവ്യായാമങ്ങൾ നിർബന്ധമാക്കണം. കലാവാസനയും സർഗവാസനകളും പരിപോഷിക്കാനുള്ള സമയവും പഠനസമയത്തിൽ കണ്ടെത്തണമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.