മേപ്പാടി: ചൂരൽമലയിലും മുണ്ടക്കൈയിലും നടത്തുന്ന ജനകീയ തിരച്ചിലിൽ പങ്കാളികളായി തൃശൂരിൽ നിന്നുള്ള സിവിൽ ഡിഫൻസ് വിഭാഗത്തിലെ 22 വനിതാ വൊളന്റിയർമാർ. അഗ്നിരക്ഷാ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന, പ്രത്യേക പരിശീലനം നേടിയവരാണ് തിരച്ചിൽ നടത്തുന്നത്. ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ, പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളിലെ വൊളന്റിയർമാരാണ് ശനിയാഴ്ച മുതൽ തിരച്ചിലിന്റെ ഭാഗമായത്.
37 പേരാണ് തൃശൂരിൽനിന്നു വയനാട്ടിൽ എത്തിയത്. 27 സിവിൽ ഡിഫൻസ് വൊളന്റിയർമാരിൽ 5 പേർ പുരുഷൻമാരാണ്. 10 പേർ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരാണ്. മറ്റു ജില്ലകളിൽനിന്നു വനിതാ വൊളന്റിയർമാർ സേവനത്തിന് എത്തിയിട്ടുണ്ടെങ്കിലും നാലോ അഞ്ചോ പേർ മാത്രമേയുള്ളൂ. ഇത്രയധികം വനിതാ സിവിൽ ഡിഫൻസ് അംഗങ്ങൾ എത്തിയത് തൃശൂരിൽ നിന്നാണ്. സിവിൽ ഡിഫൻസ് അംഗങ്ങൾ പലരും പല മേഖലകളിൽ ജോലി ചെയ്യുന്നവരാണ്.
ജനകീയ തിരച്ചിലിനു സഹായിക്കുകയാണ് ചെയ്യുന്നതെന്ന് സംഘാംഗമായ കെ.എസ്.ശ്രുതി മനോരമ ഓൺലൈനോട് പറഞ്ഞു. ഉരുൾപൊട്ടലിൽനിന്ന് രക്ഷപ്പെട്ടശേഷം ക്യാംപിൽ കഴിയുകയായിരുന്ന പലരും ആദ്യമായാണ് ദുരന്തമേഖലയിലേക്ക് തിരിച്ചുവന്നത്. ഇവർ പറയുന്ന സ്ഥലത്ത് അവസാനവട്ടമെന്ന നിലയിൽ ഒരിക്കൽകൂടി തിരച്ചിൽ നടത്തുന്നുണ്ട്. പുറത്തുനിന്നു വന്നവർക്കുപോലും വലിയ രീതിയിലുള്ള മാനസികാഘാതമാണുണ്ടായതെന്നും ശ്രുതി പറഞ്ഞു.
വടക്കാഞ്ചേരി അഗ്നിരക്ഷാ സ്റ്റേഷൻ ഓഫിസർ ടി.കെ.നിധീഷിന്റെ നേതൃത്വത്തിലാണ് സംഘത്തിന്റെ പ്രവർത്തം. പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല, വെള്ളാർമല സ്കൂൾ, മുണ്ടക്കൈ എന്നിവിടങ്ങളിൽ പ്രത്യേക സംഘങ്ങളായാണ് തിരച്ചിൽ. ബുധനാഴ്ച വരെയാണ് ഇവർ ചൂരൽമലയിൽ സേവനത്തിനുണ്ടാവുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.