ഡല്‍ഹി: അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിൽ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
1990 ഏപ്രിലില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി.കേസില്‍ ആന്റണി രാജു ഒന്നാം പ്രതിയും കോടതി ജീവനക്കാരനായ ജോസ് രണ്ടാം പ്രതിയുമാണ്.കേസ് ഗൗരവ സ്വഭാവമുള്ളതാണെന്നും അന്വേഷണ ഉത്തരവ് റദ്ദാക്കരുതെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെ ആന്റണി രാജു ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.
സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പിഴവുകളുണ്ടെന്നായിരുന്നു നേരത്തെ അപ്പീല്‍ പരിഗണിക്കവെ ആന്റണി രാജുവിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. ഇതിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ ഒപ്പമില്ലാത്തത് കൊണ്ടല്ലേ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് പറയാന്‍ കാരണമെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ ജൂനിയര്‍ അഭിഭാഷകനായിരിക്കെ ആന്റണി രാജു കൃത്രിമത്വം കാട്ടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്
.തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ആന്റണി രാജുവിനെതിരായി ഹൈക്കോടതി ഉത്തരവിട്ട പുനരന്വേഷണം സുപ്രീം കോടതി നേരത്തെ തടഞ്ഞത്.
ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു നല്കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.കേസില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം പുനരന്വേഷണം നടത്തുന്നതിനെ എതിര്‍ത്താണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. മൂന്ന് പതിറ്റാണ്ടിലധികം നിയമനടപടികളുമായി സഹകരിച്ചെന്നും ഇനിയും മുന്നോട്ട് പോകുന്നത് മനോവിഷമം ഉണ്ടാക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.