ബ്യുഡ്: യുകെയിലെത്തി ഒരു വര്‍ഷം പോലും ആകാത്ത മലയാളി കുടുംബത്തെ തേടി വിധിയുടെ ക്രൂരവിളയാട്ടം. കെയറര്‍ വിസയില്‍ എത്തി ജീവിതം കരുപ്പിടിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കോതമംഗലം സ്വദേശിയായ യുവാവ് ഹനൂജിനെ തേടി മരണം എത്തിയത്.
കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ ജലദോഷം ഉണ്ടായിരുന്നതൊഴിച്ചാല്‍ ആരോഗ്യപരമായ ഒരു കുഴപ്പവും ഇല്ലാതിരുന്ന ഹനൂജ്, ഇന്ന് രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ക്ഷീണം തോന്നുന്നു എന്ന് പറഞ്ഞു വീണ്ടും കിടക്കാന്‍ പോയി. പിന്നെ കാണുന്നത് ഭാര്യ നോക്കുമ്പോള്‍ ചലനമറ്റ നിലയില്‍. രാവിലെ ഏഴര ആയിട്ടും എഴുന്നേറ്റ് വരാതായതോടെ ഭാര്യ വിളിക്കാന്‍ എത്തുമ്പോഴാണ് പ്രതികരണമില്ലാതെ ഹനൂജിനെ ബെഡില്‍ കണ്ടെത്തുന്നത്. ഉടന്‍ സുഹൃത്തുക്കളേ വിളിച്ചു സഹായം തേടുക ആയിരുന്നു. മിനിട്ടുകള്‍ക്കകം പാരാമെഡിക്സ് പാഞ്ഞെത്തുമ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
ഭർത്താവ് ഇല്ലാതെ ഒറ്റപ്പെട്ട ഹനൂജിന്റെ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ പ്രയാസപ്പെടുകയാണ് ബ്യുഡിലെ വിരലില്‍ എണ്ണാവുന്ന മലയാളി സമൂഹം. കോണ്‍വല്‍ കൗണ്ടിയിലെ വിദൂരമായ യുകെയിലെ ഗ്രാമങ്ങളില്‍ ഒന്നാണ് ബ്യുഡ്. പ്രധാനമായും രണ്ടു കെയര്‍ ഹോമുകളെ ആശ്രയിച്ചാണ് ഇവിടെ മലയാളികള്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഓരോ കെയര്‍ ഹോമുകളില്‍ ആയാണ് ഹനൂജും ഭാര്യയും ജോലി ചെയ്യുന്നത്. ഈ ദമ്പതികള്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ട്. സ്കൂള്‍ പ്രായമായ മൂത്ത കുട്ടി മാത്രമാണ് ഇപ്പോള്‍ യുകെയില്‍ ഉള്ളത്. രണ്ടു വയസുള്ള ഇളയ കുട്ടി നാട്ടില്‍ ഹനൂജിന്റെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് കഴിയുന്നത്.
പ്രാഥമിക വിലയിരുത്തലില്‍ തലച്ചോറിലേക്കുള്ള ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതാകാം പൊടുന്നനെയുള്ള മരണത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. പാരാമെഡിക്സ് ജീവനക്കാര്‍ നല്കുന്ന സൂചനയും ഇതുതന്നെയാണ്. മൃതദേഹം ഇപ്പോള്‍ തുടര്‍ നടപടികള്‍ക്കായി പ്ലീമൗത്ത് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹനൂജിന്റെ സഹോദരി ഹണി എല്‍ദോസും കുടുംബവും ബ്യുഡിലേക്ക് യാത്രയായിട്ടുണ്ട്. തുടര്‍ നടപടികള്‍ സഹോദരി കൂടി എത്തിയ ശേഷമാകും തീരുമാനിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.