കുന്നത്തൂർ: കാശ്മീരിലെ ലേയില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച യുവസൈനികന് ജന്മനാടിന്റെ അശ്രുപൂജ.
വടക്കൻ മൈനാഗപ്പള്ളി കാളകുത്തുംപൊയ്ക ആകാശ് ഭവനില്‍ വിജയരാജിന്റെയും സുഹാസിനിയുടെയും മകൻ ആകാശ് (27) കഴിഞ്ഞ ദിവസമാണ് ലേയിലെ സൈനിക ആശുപത്രിയില്‍ മരിച്ചത്.ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സൈനിക അധികൃതരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. രാവിലെ 9 വരെ കാളകുത്തുംപൊയ്കയിലെ ആകാശ് ഭവനില്‍ പൊതുദർശനത്തിനു വച്ചു.
കുടുംബത്തിന്റെ ഏക പ്രതീക്ഷയും ആശ്രയവുമായിരുന്ന ആകാശിന്റെ വേർപാട് മാതാപിതാക്കളെയും ഭാര്യ പൂജ, സഹോദരി ആദിത്യ എന്നിവരെയും ഏറെ തളർത്തി. ഇവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും അയല്‍വാസികളും പാടുപെട്ടു. കൊടിക്കുന്നില്‍ സുരേഷ് എം.പി വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
തുടർന്ന് ആകാശ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കാരൂർക്കടവ് എസ്.കെ.വി യു.പി സ്കൂളില്‍ വിലാപയാത്രയോടെ മൃതദേഹം എത്തിച്ചു. ഇവിടെ ഒരു മണിക്കൂറോളം പൊതുദർശനത്തിനു വച്ചു. നാട്ടുകാരും സഹപാഠികളും സൃഹൃത്തുക്കളുമടക്കം നൂറുകണക്കിനാളുകള്‍ ആദരാഞ്ജലി അർപ്പിക്കാനെത്തി.
11 മണിയോടെ പാട്ടുപുരയ്ക്കല്‍ ധർമ്മശാസ്ത ക്ഷേത്രത്തിന് സമീപമുള്ള കുടുംബവീട്ടില്‍ എത്തിച്ച മൃതദേഹം ഇവിടെയും അര മണിക്കൂറോളം പൊതുദർശനത്തിനു വച്ചു. തുടർന്ന് 11.30 ഓടെ പൊലീസ് ബഹുമതിയോടെ മൃതദേഹം സംസ്കരിച്ചു.
കോവൂർ കുഞ്ഞുമോൻ എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.