പാലാ: പ്രകൃതിരമണീയമായ ഇല്ലിക്കല്‍ക്കല്ലും ഇലവീഴാപൂഞ്ചിറയും ആരുടെയും മനംകവരും. ദൃശ്യഭംഗി ആസ്വദിക്കാൻ ഓരോ സീസണിലും ആയിരങ്ങളാണ് എത്തുന്നത്.
സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടെ ഇല്ലിക്കല്‍ക്കല്ലും ഇലവീഴാപൂഞ്ചിറയും ടൂറിസം മാപ്പ് ഓഫ് ഇന്ത്യയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് മാണി സി.കാപ്പൻ എം.എല്‍.എയും ഫ്രാൻസീസ് ജോർജ് എം.പിയും.
വിശുദ്ധ അല്‍ഫോൻസാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തെ പില്‍ഗ്രിം ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തണമെന്നും നിവേദനത്തിലുണ്ട്.
ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ സന്ദർശിക്കുന്ന വാഗമണ്ണില്‍ നിന്നും യഥാക്രമം 11, 15 കിലോമീറ്ററുകള്‍ യാത്ര ചെയ്താല്‍ ഇല്ലിക്കല്‍ക്കല്ലിലും ഇലവീഴാപൂഞ്ചിറയിലും എത്താം.
പാലാ നിയോജകമണ്ഡലത്തിലാണ് രണ്ട് സ്ഥലങ്ങളും. ഹൈറേഞ്ച് ടൂറിസം പദ്ധതിയില്‍പ്പെടുത്തിയാല്‍ കോട്ടയം ജില്ലയ്ക്ക് ആകമാനം വലിയ നേട്ടമായിരിക്കും.
ഏഷ്യയിലെ ആദ്യ വിശുദ്ധ അല്‍ഫോൻസാമ്മയുടെ കബറിടം, ശ്രീനാരായണ ഗുരുദേവന്റെ പാദസ്‌പർശമേറ്റ ഇടപ്പാടി ക്ഷേത്രം, പ്രസിദ്ധമായ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം ഉള്‍പ്പെടെയുള്ള തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രങ്ങളും യാത്രാമദ്ധ്യേ സഞ്ചാരികള്‍ക്ക് സന്ദർശിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
വിദേശികള്‍ക്ക് ഇഷ്ടപ്പെടുന്ന കാലാവസ്ഥയാണ് ഇല്ലിക്കല്‍കല്ലിലും ഇലവീഴാപൂഞ്ചിറയിലും എന്നതും ഏറെ ശ്രദ്ധേയമാണ്.
പില്‍ഗ്രിം ടൂറിസം പദ്ധതി
കെ.എം.മാണി ധനകാര്യമന്ത്രിയായിരിക്കെ ആവിഷ്‌കരിച്ച പില്‍ഗ്രിം ടൂറിസം പദ്ധതി നിലവിലുണ്ട്. രാമപുരം നാലമ്പലങ്ങള്‍, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം,
കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം, ഇടപ്പാടി ആനന്ദഷണ്മുഖക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വിശുദ്ധ അല്‍ഫോൻസമ്മയുടെ കബറിടം എന്നിവയെല്ലാം പദ്ധതിയില്‍പ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.