ജബല്‍പൂർ: വളർത്തുനായ്ക്കളുടെ നിർത്താതെയുള്ള കുര ശല്യമുണ്ടാക്കുന്നുവെന്നും നായ്ക്കളെ മാറ്റിപാർപ്പിക്കണമെന്നും ആവശ്യപ്പെട്ടതിന് 45 കാരനെ അയല്‍വാസികള്‍ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി.
മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. രംഭാരൻ ഭൂമിയ എന്നയാളെയാണ് അയല്‍വാസിയായ സുധ യാദവും മൂന്ന് മക്കളും ചേർന്ന് മർദ്ദിച്ചത്. വെള്ളിയാഴ്ച രാത്രി പനഗർ പൊലീസ് സ്‌റ്റേഷൻ പരിധിക്ക് കീഴിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.വെള്ളിയാഴ്ച രാത്രി സുധായാദവിന്‍റെ വളർത്തുനായ്ക്കള്‍ നിർത്താതെ കുരയ്ക്കുന്നത് കേട്ടാണ് ഭൂമിയ പരാതി പറഞ്ഞത്. നായ്ക്കളെ മറ്റൊരിടത്തേക്ക് മാറ്റണമെന്നും വലിയ ഉച്ചത്തിലുള്ള കുര കാരണം വീട്ടുകാർക്ക് ശല്യമാണെന്നും കുട്ടികള്‍ക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും ഭൂമിയ പറഞ്ഞു.
എന്നാല്‍ നായ്ക്കളെ മാറ്റില്ലെന്ന് സുധ യാദവ് തിരിച്ചടിച്ചു. ഇതോടെ ഇരുവരും വാക്കേറ്റമുണ്ടായി. പിന്നാലെ സുധ യാദവും മൂന്ന് മക്കളും ചേർന്ന് വടികൊണ്ട് ഭൂമിയയെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
മർദ്ദനമേറ്റ് ഗുരുതര പരിക്കേറ്റ ഭൂമിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെട്ടു. സംഭവത്തില്‍ ഭൂമിയയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് സുധ യാദവിനെയും രണ്ട് മക്കളെയും അറസ്റ്റ് ചെയ്തു. ഒരു മകൻ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.