കൊച്ചി: സംസ്ഥാനത്തെ വലിയ സാമ്പത്തികത്തട്ടിപ്പുകളിലൊന്നായ ഹൈറിച്ച് കേസില്‍ ഒ.ടി.ടി.യിലൂടെ ഒഴുകിയെത്തിയത് 1673.09 കോടി രൂപ.
ഹൈറിച്ച് സോഫ്റ്റ്വേര്‍ കൈകാര്യംചെയ്തിരുന്ന കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷന്‍സിന്റെ ക്ലൗഡ് സെര്‍വര്‍ ഡേറ്റയില്‍നിന്നാണ് ഇതുകണ്ടെത്തിയത്.വിവിധ ബാങ്കുകളിലെ 13 അക്കൗണ്ടുകള്‍വഴിയാണ് പണം ഹൈറിച്ചിലേക്ക് എത്തിയതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഒട്ടേറെ സിനിമാനിര്‍മാതാക്കളെ ലാഭത്തിന്റെ 50 ശതമാനം വാഗ്ദാനംചെയ്ത് ഹൈറിച്ച് ഉടമകള്‍ വഞ്ചിച്ചതായും വ്യക്തമായി.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമ കെ.ഡി. പ്രതാപന് അറസ്റ്റിലായിരുന്നു. ഭാര്യ ശ്രീനാ പ്രതാപനെ ഉടന്‍ അറസ്റ്റുചെയ്യുമെന്നാണ് സൂചന.ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിക്ക് പ്രചാരം ലഭിച്ചപ്പോഴാണ് പ്രതാപനും ഭാര്യ ശ്രീനയും ഒ.ടി.ടി. പ്ലാറ്റ്ഫോം തുടങ്ങിയത്.
'ആക്ഷന്‍ ഒ.ടി.ടി.' എന്ന പ്ലാറ്റ്ഫോം വാങ്ങി 'എച്ച്.ആര്. ഒ.ടി.ടി.' എന്ന് പേരുമാറ്റുകയായിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ്, ഇടനിലക്കാരനെന്നാരോപിച്ച വിജേഷ് പിള്ളയില്‍നിന്നാണ് ഇവര്‍ നാലരക്കോടി രൂപയ്ക്ക് 'ആക്ഷന്‍ ഒ.ടി.ടി.' വാങ്ങിയത്.
നിക്ഷേപമെന്നനിലയ്ക്ക് എച്ച്.ആര്. ഒ.ടി.ടി.യിലേക്ക് എത്തിയ 1673 കോടി രൂപയില്‍നിന്ന് പലപ്പോഴായി 1422.16 കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കിയെന്ന പ്രതികളുടെ മൊഴികളില്‍ വ്യക്തത വരാനുണ്ട്. ബാക്കി 250 കോടി രൂപയാണ് ഹൈറിച്ച് അക്കൗണ്ടിലുള്ളത്.
എച്ച്.ആര്. ഒ.ടി.ടി. പ്ലാറ്റ്ഫോമിലും വലിയതോതിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ട്. സൈറ്റ് പരിശോധിച്ചാല്‍ 12.39 ലക്ഷം അംഗങ്ങള്‍ ഒ.ടി.ടി.ക്ക് ഉണ്ടെന്നാണ് കാണുക. അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചുകാട്ടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
നിര്‍മാതാക്കളെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം പെരുപ്പിച്ചുകാണിച്ച്, ഹൈറിച്ചുകാര്‍ തട്ടിപ്പുനടത്തിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.