ഡൽഹി:മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് തകരാറിലായത് ഇന്ത്യയിലെ വിമാനത്താവളങ്ങളെയും ബാധിച്ചു.
മുംബൈയിലെയും ഹൈദരാബാദിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ തകരാർ കാര്യമായി ബാധിച്ചു. പല വിമാനത്താവളങ്ങളിലും ജീവനക്കാർ പേന കൊണ്ട് എഴുതിയ ബോഡിങ് പാസാണു യാത്രക്കാർക്കു നൽകിയത്.
ഹൈദരാബാദിൽനിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്കാണു പേന കൊണ്ടെഴുതിയ ബോഡിങ് പാസ് നൽകിയത്. കൊച്ചി വിമാനത്താവളത്തിലും പ്രതിസന്ധി തുടരുകയാണ്. വിമാനങ്ങൾ പുറപ്പെടാൻ വൈകിയതോടെ പല വിമാനത്താവളങ്ങളിലും യാത്രക്കാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.ലോകമാകെ കോടിക്കണക്കിന് ജനങ്ങളെ തകരാർ ബാധിച്ചിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും തകരാർ ബാധിച്ചു. യാത്രക്കാർ കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ചെക്ക് ഇൻ തകരാറിലായെങ്കിലും യാത്ര മുടങ്ങില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇൻഡിഗോ, ആകാശ് എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിങ്ങും ചെക്ക്-ഇൻ സേവനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്.
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായിട്ട് 12 മണിക്കൂർ പിന്നിട്ടതോടെ സംഭവത്തിൽ വിശദീകരണവുമായി ക്രൗഡ്സ്ട്രൈക്ക് പ്രസിഡന്റ് ജോർജ് കുർട്സ് രംഗത്തെത്തി.
തകരാർ കണ്ടെത്തിയെന്നും ഉടൻ പ്രശ്നം പരിഹരിക്കുമെന്നും കുർട്സ് എക്സിൽ കുറിച്ചു. വിൻഡോസിലെ ചില അപ്ഡേറ്റുകളിൽ മാത്രമാണു തകരാർ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ മാക്, ലിനക്സ് ഉപഭോക്താക്കൾക്ക് പ്രശ്നമില്ലെന്നും കുർട്സ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.