ന്യൂഡൽഹി: തിങ്കളാഴ്ചമുതൽ നടപ്പായ പുതിയ ക്രിമിനൽ നിയമപ്രകാരവും പോലീസ് റിമാൻഡ് കാലാവധി പരമാവധി 15 ദിവസംതന്നെയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.
അറസ്റ്റിലാവുന്ന പ്രതിയെ ആദ്യ 15 ദിവസംമാത്രമേ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നുള്ളൂ. അതിനാൽ പ്രതി 15 ദിവസം ആശുപത്രിയിൽ കിടന്നാൽ പോലീസിന് കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ സാധിച്ചിരുന്നില്ല.എന്നാൽ, പുതിയ നിയമപ്രകാരം (ബി.എൻ.എസ്.എസ്.) 60 ദിവസത്തിനിടെ പോലീസിന് പലതവണയായി എപ്പോൾ വേണമെങ്കിലും 15 ദിവസം കസ്റ്റഡിയിലെടുക്കാനാണ് വ്യവസ്ഥയെന്ന് അമിത് ഷാ വ്യക്തമാക്കി.
ലോകത്തെതന്നെ ഏറ്റവും ആധുനിക ക്രിമിനൽ നീതിന്യായ വ്യവസ്ഥയാണിതെന്നും 90 ശതമാനം കേസുകളിലും ശിക്ഷയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്നുവർഷത്തിനകം നീതി
എഫ്.ഐ.ആർ. രജിസ്റ്റർചെയ്താൽ മൂന്നുവർഷത്തിനകം സുപ്രീംകോടതിയിൽനിന്നുവരെ നീതിലഭിക്കും. സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ ഇരയുടെ മൊഴി അവരുടെ വീട്ടിൽവെച്ച് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തും. ഓൺലൈനായി എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാം.
പരിധിനോക്കാതെ ഏതു സ്റ്റേഷനിലും രജിസ്റ്റർചെയ്യാവുന്ന സീറോ എഫ്.ഐ.ആർ. സംവിധാനവും നിയമത്തിലുണ്ട്.കസ്റ്റഡിയിലെടുത്തയാളെത്തേടി ഹേബിയസ് കോർപ്പസ് ഹർജി നൽകേണ്ട സാഹചര്യം ഇനിയുണ്ടാവില്ല. എല്ലാ സ്റ്റേഷനുകളിലും നിർബന്ധമായും കസ്റ്റഡിരജിസ്റ്ററുണ്ടാകും.
രാജ്യത്തെ 17,000-ലേറെ സ്റ്റേഷനുകളിലായി 6.2 ലക്ഷം പോലീസുകാർക്ക് പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിന് പരിശീലനംനൽകി. ജുഡീഷ്യൽ ഉദ്യോഗസ്ഥർ, ജയിൽ അധികൃതർ, പബ്ലിക് പ്രോസിക്യൂട്ടർമാർ തുടങ്ങിയവർക്കും പരിശീലനംനൽകി.
പ്രതിപക്ഷത്തിന് വിമർശനം
പാർലമെന്റിൽ ചർച്ചനടത്താതെയും 146 പ്രതിപക്ഷാംഗങ്ങളെ പുറത്താക്കിയുമാണ് പുതിയ നിയമങ്ങൾ പാസാക്കിയതെന്ന ആരോപണം അമിത് ഷാ തള്ളി. ലോക്‌സഭയിൽ ഒമ്പതുമണിക്കൂറിലേറെനടന്ന ചർച്ചയിൽ 34 അംഗങ്ങളും രാജ്യസഭയിൽ ഏഴുമണിക്കൂറിലേറെനടന്ന ചർച്ചയിൽ 40 പേരും പങ്കെടുത്തു.
മുഴുവൻ എം.പി.മാർ, മുഖ്യമന്ത്രിമാർ, സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരിൽനിന്നെല്ലാം അഭിപ്രായംതേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.