കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) ബാങ്കിൽനിന്നു പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിനു നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. ക്രൈംബ്രാഞ്ച് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രേഖകൾ വിട്ടുനൽകണമെന്നാണ് നിർദ്ദേശം.
രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനും കോടതി നിർദേശം നൽകി. രേഖകൾ ഇ.ഡി നൽകുന്നില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയെ ക്രൈംബ്രാഞ്ച് സമീപിക്കുകയായിരുന്നു. രണ്ടു മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കണമെന്നും ജസ്റ്റിസ് കെ.ബാബു വ്യക്തമാക്കി.
കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷിക്കുന്ന കേസിന് ആധാരം ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആർ ആണെന്നും ഇതിൽ കുറ്റപത്രം സമർപ്പിക്കണമെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യമാണ് എന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ ആവശ്യവുമായി ഇ.ഡിയെ സമീപിച്ചെങ്കിലും അനുകൂലമായല്ല അവർ പ്രതികരിച്ചത്. ഇ.ഡിയിൽനിന്നു രേഖകൾ ആവശ്യപ്പെട്ടു വിചാരണ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
കോടതിയിൽ ഇ.ഡി നൽകിയ 90 രേഖകൾ കൈമാറണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഈ രേഖകൾ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കാനാണെന്നും ഒപ്പുകൾ ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നേരത്തേ ഫൊറൻസിക് ലാബ് ഡയറക്ടറെയും അസി. ഡയറക്ടറെയും കോടതി സ്വമേധയാ കക്ഷിചേർത്തിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.