തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത ശേഷമുള്ള നാലാമത്തെ നൂറുദിന കർമപരിപാടികൾക്ക് തുടക്കമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്ക് ഇത് ഊർജം പകരും.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കർമപരിപാടി തയാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒക്ടോബർ 22 വരെ സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന കർമപരിപാടിയിൽ 100 ദിവസംകൊണ്ട് 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാനാണു ഉദ്ദേശിക്കുന്നത്.
ആകെ 1,070 പദ്ധതികൾ ഉള്‍പ്പെടുത്തി. 13,013.40 കോടി രൂപ അടങ്കലും 2,59,384 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ലക്ഷ്യമിടുന്നു. 706 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനും 364 പദ്ധതികളുടെ നിർമാണ ഉദ്ഘാടനം / പ്രഖ്യാപനം 100 ദിന കാലയളവിൽ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഉപജീവനത്തിനായുള്ള പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
761.93 കോടി ചെലവിൽ നിർമിച്ച 63 റോഡുകൾ, 28.28 കോടിയുടെ 11 കെട്ടിടങ്ങൾ, 90.91 കോടി രൂപ ചെലവഴിച്ച് നിർമിച്ച 9 പാലങ്ങൾ ഉൾപ്പെടെ പൂർത്തീകരണം കഴിഞ്ഞ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 437.21 രൂപ വകയിരുത്തിയ 24 റോഡുകൾ, 81.74 കോടി വരുന്ന 17 കെട്ടിടങ്ങൾ, 77.94 കോടി രൂപ ചെലവ് വരുന്ന 9 പാലങ്ങൾ എന്നിവയുടെ നിർമാണ ഉദ്ഘാടനവും നടക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 30,000 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും. 37 സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ പൂർത്തീകരണവും 29 സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ നിർമ്മാണ ഉദ്ഘാടനവും നടക്കും. പുതുതായി 456 റേഷൻ കടകൾ കൂടി കെ-സ്റ്റോറുകളായി നവീകരിച്ച് സംസ്ഥാനത്തു 1000 കെ–സ്റ്റോറുകൾ എന്ന നാഴികക്കല്ല് പൂർത്തീകരിക്കും.
കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ മുതലായ വിലകൂടിയ മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി വഴി രോഗികള്‍ക്ക് നല്‍കുന്ന പദ്ധതി ആരംഭിക്കും.
ലൈഫ് മിഷനിലൂടെ പുതിയ 10,000 വ്യക്തിഗത ഭവനങ്ങൾ കൂടി കൈമാറും. അക്ഷരനഗരിയായ കോട്ടയത്തെ അക്ഷര ട്യൂറിസം ഹബ്ബായി മാറ്റുന്ന പദ്ധതി, തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന സോളർ സിറ്റി പദ്ധതി, പൂജപ്പുരയിൽ വനിതകൾക്ക് മാത്രമായി പുതിയ പോളിടെക്നിക് കോളജ്, കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് - ധർമടം ബീച്ചിന്റെ സമഗ്ര വികസനം, ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഡിജിറ്റൽ രൂപത്തിൽ അനാവരണം ചെയ്യുന്ന മ്യൂസിയം, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ 250 എംപിഐ ഫ്രാഞ്ചൈസി ഔട്‌ലറ്റുകൾ തുടങ്ങി നിരവധി പദ്ധതികൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും.
പ്രവർത്തനങ്ങളുടെ വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങളും പുരോഗതിയും 100 ദിന പരിപാടിക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ വെബ്സൈറ്റിൽ തത്സമയം അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.