ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതവഹിച്ച നിതി ആയോഗ് യോഗത്തില്‍ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. മൈക്ക് 'മ്യൂട്ട്' ചെയ്തുവെന്നും അഞ്ച് മിനിറ്റില്‍കൂടുതല്‍ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും മമത പറയുന്നത് കള്ളമാണെന്നും മന്ത്രി എ.എൻ.ഐയോട് പറഞ്ഞു.
നിതി ആയോഗ് യോഗത്തിൽ മമത പങ്കെടുത്തിരുന്നു. എല്ലാവരും അവരെ കേട്ടു. ഓരോ മുഖ്യമന്ത്രിക്കും കൃത്യമായ സമയം അനുവദിച്ചിരുന്നു. അത് മുന്നിലുണ്ടായിരുന്ന സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മൈക്ക് ഓഫ് ചെയ്തുവെന്ന തരത്തിൽ അവർ മാധ്യമങ്ങളോട് പറയുന്നത് തീർത്തും തെറ്റായ കാര്യമാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുതിയ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നതിന് പകരം സത്യം പറയാൻ അവർ തയ്യാറാകണം.
ക്രമമനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു മമതാ ബാനർജിയുടെ സംസാരിക്കാനുള്ള ഊഴം. എന്നാൽ, നേരത്തെ മടങ്ങണമെന്ന് അവർ അഭ്യർഥിച്ചതിന്റെ പശ്ചാത്തലത്തിൽ അവർ ഏഴാമതായി സംസാരിക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ഏക ബി.ജെ.പി. ഇതര മുഖ്യമന്ത്രിയായിരുന്നു മമത. ഇന്ത്യ മുന്നണിയുടെ ഭാഗമായ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി യോഗം ബഹിഷ്‌കരിച്ചിരുന്നു.
ബംഗാളിന് കേന്ദ്രഫണ്ട് നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് മൈക്ക് മ്യൂട്ട് ചെയ്തതെന്ന് മമത പറഞ്ഞു. വെറും അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചത്. ചന്ദ്രബാബു നായിഡുവിന് സംസാരിക്കാന്‍ 20 മിനിറ്റ് കൊടുത്തുവെന്നും അവർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.