പുത്തൂർ: ‘ദൈവദൂതൻമാരെ പോലെയാണ് ആ സമയത്ത് അവരെത്തിയത്..ആശുപത്രിയിൽ എത്തിക്കാൻ അൽപം കൂടി വൈകിയിരുന്നെങ്കിൽ...ഓർക്കുവാനേ വയ്യ...’ ‘10 വർഷം ആറ്റുനോറ്റിരുന്നു കിട്ടിയ കൺമണിയാണ്. ഇത്തിരി നേരത്തേക്കാണ് എങ്കിലും കുഞ്ഞിനു ചലനം ഇല്ലാതായപ്പോൾ എന്തു ചെയ്യണം എന്നറിയാതെ വാരിയെടുത്തു കൊണ്ട് ഓടുകയായിരുന്നു.
അപ്പോഴാണ് ഒരു വണ്ടി കണ്ടത്. ഏതു വണ്ടിയാണെന്നൊന്നും നോക്കിയില്ല. അലറിക്കരഞ്ഞുകൊണ്ടു മുന്നിലേക്കു ഓടിക്കയറി..പിന്നെല്ലാം പെട്ടെന്നായിരുന്നു. വണ്ടി തിരിച്ചതും പുത്തൂർ എംജിഎം ആശുപത്രിയിലെത്തിച്ചതും ശരവേഗത്തിൽ. ഡോക്ടറുടെ പരിചരണത്തിൽ കുഞ്ഞിന് ബോധം വീണ്ടു കിട്ടിയപ്പോഴും സർവദൈവങ്ങളെയും വിളിച്ചു പ്രാർഥിക്കുകയായിരുന്നു ഞങ്ങൾ.എത്ര നന്ദി പറഞ്ഞാലും ഇവരോടുള്ള കടപ്പാട് തീരില്ല.
കട്ടിളപ്പടിയിൽ കാൽ തട്ടി വീണു ചലനം നിലച്ചുപോയ ഏകമകൾ ശിവഗംഗയെ (ഒന്നേമുക്കാൽ) ഒട്ടും വൈകാതെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച കുളക്കട പഞ്ചായത്ത് ജീവനക്കാർക്ക് മുന്നിൽ നിന്ന് ഇതു പറയുമ്പോൾ അമ്മ പുത്തൂർ ചെറുമങ്ങാട് ജയരാജ് സദനത്തിൽ ജിഷ (30) യുടെ വാക്കുകളിടറി.
2 ദിവസം മുൻപായിരുന്നു ആ സംഭവം. ജിഷയുടെ ഭർത്താവ് പ്രവീണിന്റെ അച്ഛന്റെ ചരമവാർഷികമായിരുന്നു. ഉച്ചയോടടുത്ത സമയം. ഭക്ഷണം വിളമ്പാനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. കുട്ടികൾക്ക് ഒപ്പം കളിക്കുകയായിരുന്ന ശിവഗംഗ പെട്ടെന്ന് കട്ടിളപ്പടിയിൽ കാൽതട്ടി വീണു. കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ കുഞ്ഞിന് അനക്കമില്ല. കണ്ണുകൾ മുകളിലേക്കു മറിഞ്ഞു പോകുന്നു. പിന്നൊന്നും നോക്കിയില്ല.
കുഞ്ഞിനെയും വാരിയെടുത്ത് റോഡിലേക്കോടുകയായിരുന്നു പ്രവീണും ജിഷയും പിന്നാലെ പ്രവീണിന്റെ അമ്മ പ്രകാശിനിയും. ഈ സമയത്താണ് കുളക്കട പഞ്ചായത്ത് വാഹനം അതു വഴി വരുന്നത്. കൈക്കുഞ്ഞുമായി ഒരു പുരുഷനും സ്ത്രീയും നിലവിളിച്ചു കൊണ്ടു വണ്ടിക്കു മുന്നിലേക്കു പാഞ്ഞുകയറിയപ്പോൾ കുഞ്ഞിന് എന്തോ അത്യാഹിതം സംഭവിച്ചുവെന്നു വണ്ടിയിലുള്ളവർക്കു മനസ്സിലായി.
പിന്നൊട്ടും വൈകിയില്ല. കുഞ്ഞുമായി നേരെ ആശുപത്രിയിലേക്ക്. ഡ്രൈവർ സുരേഷ്കുമാർ, സീനിയർ ക്ലാർക്ക് മിനു ലക്ഷ്മണൻ, ഓഫിസ് അറ്റൻഡന്റ് ജി.എസ്.സ്മിത എന്നിവരായിരുന്നു വണ്ടിയിൽ. ഒരു പരാതി അന്വേഷിക്കാനുള്ള യാത്രയിലായിരുന്നു അവർ. ആശുപത്രിയിൽ എത്തിച്ചു വേണ്ട പരിചരണം നൽകിയപ്പോൾ കുഞ്ഞിനു ബോധം വീണു. അപ്പോഴാണ് മാതാപിതാക്കൾക്ക് ഒപ്പം ജീവനക്കാർക്കും ശ്വാസം നേരെ വീണത്.
സമയം വൈകാതെ എത്തിച്ചതാണു നിർണായകമായത് എന്നു ഡോ.പ്രകാശ് ഇടിക്കുള പറഞ്ഞപ്പോഴാണ് തങ്ങൾ ചെയ്ത കാര്യത്തിന്റെ ഗൗരവം ജീവനക്കാർക്കും പിടികിട്ടിയത്.ഇന്നലെ ഇവരുൾപ്പെടെയുള്ള പഞ്ചായത്ത് ജീവനക്കാർ ശിവഗംഗയെ കാണാൻ വീട്ടിലെത്തിയിരുന്നു. മിഠായി നീട്ടിയപ്പോൾ അതു വാങ്ങി ശിവഗംഗ നിഷ്കളങ്കമായി ചിരിച്ചു. ആ ചിരിക്ക് ഒപ്പം നിന്നു ചിത്രങ്ങളും എടുത്താണ് ‘രക്ഷകർ’ മടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.