കോട്ടയം: ഹോട്ടൽ ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ സുജിത്ത് ഷോ (38) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയത്തെ പ്രമുഖ ഹോട്ടല്‍ ഉടമയിൽ നിന്നും ഇരുപത്തിയൊമ്പത് ലക്ഷത്തി നാൽപതിനായിരം രൂപ (29,40,000) കബളിപ്പിച്ച് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
2017-ൽ കോട്ടയത്ത് ഹോട്ടല്‍ ജോലിക്ക് എത്തിയ ഇയാൾ ഹോട്ടലുടമയുടെ വിശ്വാസം നേടിയതിന് ശേഷം ഈ ഹോട്ടലിന്റെ പാനി പുരി കൗണ്ടറും, സോഡാ കൗണ്ടറും വാടകയ്ക്ക് എടുത്ത് നടത്തി വരികയായിരുന്നു. തുടർന്ന് ഇയാൾ ഹോട്ടൽ ഉടമയോട് ഷെയർ മാർക്കറ്റിൽ പണം ഇറക്കിയാൽ കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളിലായി പതിനാലു ലക്ഷത്തി നാൽപതിനായിരം രൂപ കൈപ്പറ്റുകയും, കൂടാതെ ഹോട്ടല്‍ ഉടമയെ ഏല്‍പ്പിക്കുന്നതിനു വേണ്ടി മറ്റൊരാള്‍ ഇയാളെ ഏല്‍പ്പിച്ച പതിനഞ്ചു ലക്ഷം രൂപാ ഉള്‍പ്പടെ ഇരുപത്തിയൊമ്പത് ലക്ഷത്തി നാൽപതിനായിരം രൂപ (29,40,000) കബളിപ്പിച്ച് സ്ഥലത്ത് നിന്ന് കടന്നു കളയുകയുമായിരുന്നു.
പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനോടുവില്‍ ഇയാളെ വയനാട് നിന്നും പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ.എം, എസ്.ഐ മാരായ വിദ്യാ.വി, സജികുമാർ, എ.എസ്.ഐ സജി ജോസഫ്, സി.പി.ഓ മാരായ രാജേഷ് കെ.എം, സലമോൻ, രാജീവ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.