അങ്കോല(കര്‍ണാടക): ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി പരാതി. ജില്ലാ പോലീസ് മേധാവിയാണ് മലയാളി രക്ഷാപ്രവര്‍ത്തകരോട് സംഭവസ്ഥലത്തുനിന്ന് മാറിനില്ക്കാന് ആവശ്യപ്പെട്ടതെന്നാണ് ആരോപണം.
നിങ്ങളുടെ പ്രവര്‍ത്തനം മതിയാക്കി എല്ലാവരും തിരിച്ചുപോകണമെന്നാണ് എസ്.പി. പറഞ്ഞതെന്ന് രക്ഷാപ്രവര്‍ത്തകനായ ബിജു കക്കയം മാധ്യമങ്ങളോട് പറഞ്ഞു. എന്തായാലും തങ്ങള്‍ പിന്മാറില്ലെന്നും നേരത്തെ മെറ്റല്‍ ഡിറ്റക്ടറില്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് മണ്ണ് മാറ്റിക്കഴിയാറായെന്നും ബിജു കക്കയം വ്യക്തമാക്കി.
ചാനലുകളിലൂടെ ഓരോ വിവരങ്ങളും പുറത്തുവരുന്നതാകാം പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തിലുള്ള നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. കേരളത്തില്‍നിന്ന് രക്ഷാദൗത്യത്തിനെത്തിയ കുറേപേരെ പുറത്ത് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. അവരെയാരും ഇങ്ങോട്ട് കടത്തിവിട്ടിട്ടില്ല. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് പോലും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, കര്‍ണാടകയിലെ ചില ചാനലുകാര് ഇവിടെവന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്നും ബിജു കക്കയം പറഞ്ഞു.
ബിജു കക്കയം ഉള്‍പ്പെടെ ഒട്ടേറെ മലയാളികളാണ് ഷിരൂരിലെ ദുരന്തസ്ഥലത്ത് കഴിഞ്ഞദിവസങ്ങളില്‍ രക്ഷാദൗത്യത്തിനെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ മഴയും വെയിലുമെല്ലാം കൊണ്ടുകൊണ്ട് ഇവരെല്ലാം അര്‍ജുനെ കണ്ടെത്താനായുള്ള പരിശ്രമത്തിലാണ്. ഇതിനിടെ കര്‍ണാടക പോലീസില്‍നിന്ന് ഇത്തരത്തിലുള്ള സമീപനമുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തകരെയും തളര്‍ത്തുന്നതാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.