കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കുറഞ്ഞ തുകയ്ക്കുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും നടത്തിയ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതിയുടെ നഷ്ടം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു. വൈദ്യുതി ചാര്‍ജ് വര്‍ധന അനുവദിക്കില്ല. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014-ല്‍ യൂണിറ്റിന് 4.29 രൂപയ്ക്ക് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാര്‍ റദ്ദാക്കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഉണ്ടാക്കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരും തുടര്‍ന്നുവന്ന പിണറായി വിജയന് സര്‍ക്കാരും ഈ കരാര്‍ പ്രകാരം വൈദ്യുതി വാങ്ങി.
2023-ല്‍ ഒന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍ പെട്ടന്നൊരു ബോധോദയം ഉണ്ടായതുപോലെയാണ് സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും ഗൂഡോലോചന നടത്തി ആ കരാര്‍ റദ്ദാക്കിയത്. അതിന് ശേഷം 4.29 രൂപയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി എട്ട് മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്.
ഇതിലൂടെ ദിവസേന പത്ത് മുതല്‍ 15 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡ് വരുത്തിയത്. ഇതുവരെ 2,000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം പുറത്തുപറഞ്ഞപ്പോള്‍ സര്‍ക്കാര്‍ റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടുകയും കരാര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു, സതീശന് ചൂണ്ടിക്കാട്ടി.
എന്നാല്‍, കരാര്‍ പുനഃസ്ഥാപിക്കാന്‍ തയാറല്ലെന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് വീണ്ടും ക്വട്ടേഷന്‍ വിളിച്ചപ്പോള്‍ 4.29 രൂപയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി 6.80 രൂപയ്ക്ക് തരാമെന്നാണ് അദാനി കമ്പനിയുടെ വാഗ്ദാനം.
അപ്പലേറ്റ് ട്രിബ്യൂണലും കരാര്‍ പുനഃസ്ഥാപിക്കുന്നത് വിസമ്മതിച്ചു. കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ബോര്‍ഡിനുണ്ടായ നഷ്ടം നികത്താന്‍ ഒരു വര്‍ഷത്തിനിടെ രണ്ടു തവണമായാണ് ചര്‍ജ് വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതിയുടെയും കൊള്ളയുടെയും നഷ്ടം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റെഗുലേറ്ററി കമ്മിഷനല്ലേ ചെയ്യേണ്ടതെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ചെയര്മാന് പുറമെ രണ്ട് അംഗങ്ങളാണ് റെഗുലേറ്ററി കമ്മിഷനിലുള്ളത്.
വൈദ്യുതി ബോര്‍ഡിലെ ഇടത് അനുകൂല സംഘടനയുടെ പ്രസിഡന്റായിരുന്നയാളും എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പി.എ. ആയിരുന്ന ആളുമാണ് റെഗുലേറ്ററി കമ്മിഷന് അംഗങ്ങള്‍. സര്‍ക്കാരിനും മീതെയാണ് റെഗുലേറ്ററി കമ്മിഷനെങ്കില്‍ കരാര്‍ റദ്ദാക്കി ആറു മാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കരാര്‍ പുനഃസ്ഥാപിക്കണമെന്ന് കമ്പനികളോട് റെഗുലേറ്ററി കമ്മിഷന് നിര്ദ്ദേശിച്ചതെന്തിനെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
കരാര്‍ റദ്ദാക്കിയതിലൂടെ ബോര്‍ഡിനുണ്ടായ നഷ്ടം മുഴുവന്‍ സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ പോരാടും.
25 വര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ ഒന്‍പതുവര്‍ഷത്തിന് ശേഷം റദ്ദാക്കിയതിലൂടെ ഉണ്ടായ കോടികളുടെ നഷ്ടത്തിന് ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തണം. ഇതിന്റെ പേരില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഒരു കാരണവശാവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.