തിരുപ്പതി: ആന്ധ്രാപ്രദേശില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സ്കൂള്‍ വിദ്യാര്‍ഥികളായ മൂന്നുപേര്‍ പിടിയിലായി. ആന്ധ്രയിലെ നന്ദ്യാല്‍ ജില്ലയിലെ മുച്ചുമാരി ഗ്രാമത്തിലാണ് മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായവരില്‍ രണ്ടുപേര്‍ക്ക് 12 വയസ്സാണ് പ്രായം. ഒരാള്‍ക്ക് 13 വയസ്സും. ഇവര്‍ യഥാക്രമം ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്നവരാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണവും പോലീസ് നായയെ ഉപയോഗിച്ച് നടത്തിയ പരിശോധനയുമാണ് നിര്‍ണായകമായത്. തുടര്‍ന്ന് മൂന്ന് കുട്ടികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതായി ഇവര്‍ സമ്മതിക്കുകയായിരുന്നു. മൃതദേഹം കനാലിലൊഴുക്കിയെന്നും പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്. അതേസമയം, ആഴമേറിയ കനാലില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
ഞായറാഴ്ച വൈകിട്ടാണ് എട്ടുവയസ്സുകാരിയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതിനല്‍കിയത്. മുച്ചുമാരിയിലെ പാര്‍ക്കില്‍ കളിക്കാന്‍പോയ മകളെ പിന്നീട് കാണാതായെന്നായിരുന്നു പിതാവിന്റെ പരാതി. ഉടന്‍തന്നെ പോലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപവാസികളെയും നാട്ടുകാരെയും ചോദ്യംചെയ്തു. പക്ഷേ, പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. ഇതോടെയാണ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പോലീസ് നായയെത്തി നടത്തിയ പരിശോധനയിലാണ് നിര്‍ണായകമായ വഴിത്തിരിവുണ്ടായത്.
പാര്‍ക്കില്‍നിന്ന് മണംപിടിച്ച പോലീസ് നായ ആദ്യം പോയത് കൃത്യം നടന്ന സ്ഥലത്തേക്കായിരുന്നു. ഇവിടെനിന്ന് പ്രതികളുടെ വീടിന് മുന്നിലെത്തിയാണ് നായ ഓട്ടംനിര്‍ത്തിയത്. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് പോലീസ് പ്രാഥമികാന്വേഷണം നടത്തി മൂന്ന് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതാണെന്ന് മൂവരും സമ്മതിച്ചു.
പാര്‍ക്കില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. പെണ്‍കുട്ടിയെ ശ്രദ്ധിച്ച മൂവരും കൂടെ കളിക്കാനായി പെണ്‍കുട്ടിയെ വിളിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വായും മൂക്കും പൊത്തി മുച്ചുമാരി ജലസേചന പദ്ധതിയുടെ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് പെണ്‍കുട്ടിയെ മൂവരും മാറി മാറി ബലാത്സംഗംചെയ്തെന്നാണ് പോലീസ് പറയുന്നത്. പീഡനത്തിന് ശേഷം പെണ്‍കുട്ടി വിവരം രക്ഷിതാക്കളോട് പറയുമെന്ന് പ്രതികള്‍ ഭയന്നു. വിവരം പറഞ്ഞാല്‍ പോലീസില്‍ പരാതിപ്പെടുമെന്നും അറസ്റ്റിലാകുമെന്നും ഇവര്‍ കരുതി. ഇതോടെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ജലസേചന പദ്ധതിയുടെ കനാലില്‍ തള്ളിയിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കൃത്യത്തിന് ശേഷം പ്രതികളായ മൂവരും വീടുകളിലെത്തി യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പെരുമാറിയത്. കാണാതായ പെണ്‍കുട്ടിക്കായി ബന്ധുക്കളും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുമ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു പ്രതികള്‍ പെരുമാറിയതെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് വ്യക്തമായെങ്കിലും ഇതുവരെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. ഇതിനായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ മൃതദേഹം തള്ളിയ കനാല്‍ ഏറെ ആഴമേറിയതാണ്. മാത്രമല്ല, മഴയുള്ളതിനാല്‍ മൃതദേഹം ഒഴുക്കില്‍പ്പെട്ട് പോയിരിക്കാമെന്നും പോലീസ് കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.