ന്യൂഡല്‍ഹി: ലോക്‌സഭയിലെ സത്യപ്രതിജ്ഞയില്‍ താരമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സത്യപ്രതിജ്ഞയ്ക്ക് പീഠത്തിലേക്ക് എത്തുമ്പോള്‍ 'കൃഷ്ണാ ഗുരുവായൂരപ്പാ' എന്ന നാമം സുരേഷ് ഗോപി ജപിക്കുകയും ചെയ്തു. മലയാളത്തിലായിരുന്നു കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ അംഗത്തിന്റെ സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്കു കയറും മുൻപ് ഭഗവാന്റെ നാമം ജപിക്കുകയായിരുന്നു സുരേഷ് ഗോപി. സത്യപ്രതിജ്ഞയിലേക്കു കടക്കും മുൻപ് അദ്ദേഹം 'കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ' എന്നു ചൊല്ലിക്കൊണ്ടാണ് പീഠത്തിന് അരികിലേക്ക് എത്തിയത്. തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു.മലയാളത്തില്‍ ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. സത്യപ്രതിജ്ഞയ്ക്ക് പേരുവിളിച്ചപ്പോള്‍ ഏറ്റവും കൈയടി കിട്ടിയതും സുരേഷ് ഗോപിക്കാണ്.
കേരളത്തില്‍ നിന്നും ആദ്യം സത്യപ്രതിജ്ഞ ചെയ്ത എംപിയും സുരേഷ് ഗോപിയാണ്. പ്രോടേം സ്പീക്കറുടെ സഹായ പട്ടികയില്‍ ഉള്‍പ്പെട്ട കൊടിക്കുന്നിലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യാൻ അവസരമുണ്ടായിരുന്നു.
എന്നാല്‍ അർഹതപ്പെട്ട പ്രോടേം സ്പീക്കർ പദവി നിഷേധിച്ചതില്‍ പ്രതിഷേധിക്കാനായി സത്യപ്രതിജ്ഞയ്ക്കുള്ള പേരു വിളിച്ചിട്ടും പോയില്ല. കേരളത്തിലെ അംഗങ്ങള്‍ക്കൊപ്പം കൊടിക്കുന്നില്‍ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധിക്ക് അപ്പുറം ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ആദ്യ സീറ്റിലാണ് കൊടിക്കുന്നില്‍ ഇന്ന് ഇരുന്നത്.
തനി കേരളീയ വസ്ത്രത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. മലയാളികളായ രണ്ട് പേരാണ് കേന്ദ്ര മന്ത്രി സഭയിലുള്ളത്. സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും. ഇതില്‍ ജോർജ് കുര്യൻ പാർലമെന്റിലെ ഒരു സഭയിലും അംഗമല്ല.
മന്ത്രിയായി ചുമതലയേറ്റ് ആറു മാസത്തിനകം ഏതെങ്കിലും സഭയില്‍ അംഗമാകണം. രാജ്യസഭയില്‍ നിന്നും ജോർജ് കുര്യൻ പാർലമെന്റ് അംഗമാകുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.