കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്‌ഫോടനത്തിന് സമാനമായ ശബ്ദമുണ്ടായത് കൂറ്റൻ പാറകളും മണ്ണും ഇടിഞ്ഞതിനാലെന്ന് കണ്ടെത്തി. പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് വ്യാഴാഴ്ച രാത്രി 10.30-നായിരുന്നു സ്ഫോടനത്തിന് സമാനമായ ശബ്ദം ഉണ്ടായത്.
അസാധാരണ ശബ്ദം ജനങ്ങളിൽ പരിഭ്രാന്തിപരത്തി. മുമ്പ് പലതവണ ഉരുൾപൊട്ടൽ ഉണ്ടായ മേഖലയായതിനാൽ പഞ്ചായത്ത് അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിൽ രാത്രിതന്നെ അപകട ഭീഷണിയുള്ള ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. കല്ലാനോട്, പൂവത്തുംചോല മേഖലയിലും ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പ്രദേശവാസികൾ സ്ഥലം സന്ദർശിച്ചപ്പോഴാണ് മണിച്ചേരി-പുത്തേട്ടുതാഴെ തോടിന്റെ ആരംഭ ഭാഗത്തുനിന്ന് കൂറ്റൻ കല്ലുകൾ ഇടിഞ്ഞു താഴോട്ടേക്ക് പതിച്ചതായി മനസ്സിലായത്. 2018 പ്രളയസമയത്ത് ഭൂമിക്ക് വിള്ളൽ സംഭവിച്ച മേഖലയാണ് ഇത്. കല്ലുകൾ മുകളിൽത്തന്നെ നിൽക്കുന്നതിനാൽ ഏത് സമയവും അപകടം സംഭവിക്കാവുന്ന നിലയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ഗ്രാമപഞ്ചായത്തംഗങ്ങളായ സിമിലി ബിജു, അരുൺ ജോസ്, കൂരാച്ചുണ്ട് എസ്.എച്ച്.ഒ എൽ. സുരേഷ് ബാബു എന്നിവർ സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.