പത്തനംതിട്ട: ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെ.എസ്.ആര്.ടി.സി. കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന് കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി. ബസില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
രാത്രി 8.40-ഓടെയാണ് കായംകുളത്തുനിന്ന് ബസ് അടൂരിലേക്ക് യാത്രതിരിച്ചത്. ബസിന്റെ അവസാനട്രിപ്പായിരുന്നു ഇത്. അടൂരിനടുത്ത് ആദിക്കാട്ടുക്കുളങ്ങര എത്തിയപ്പോള്‍ കണ്ടക്ടര്‍ മനീഷ് യാത്രക്കാരുടെ എണ്ണമെടുത്തു. അപ്പോഴാണ് ബസ്സിലുള്ള ഒരാള്‍ ടിക്കറ്റെടുത്തിട്ടില്ലെന്ന് വ്യക്തമായത്.
തുടര്‍ന്ന് യാത്രക്കാരോട് ടിക്കറ്റ് കാണിക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പ്രശ്നമുണ്ടാക്കിയ യാത്രക്കാരന് കണ്ടക്ടറോട് തട്ടിക്കയറിയത്. ടിക്കറ്റ് കാണിക്കാന്‍ തയ്യാറാകാതിരുന്ന ഇയാള്‍ കണ്ടക്ടറെ അസഭ്യം പറഞ്ഞെന്നും ബഹളംവെച്ചെന്നും കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പരാതി.
കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിന് പരിഹസിക്കുകയുംചെയ്തു. ''രണ്ടുലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ ഞാന്‍, നിനക്ക് കഴിഞ്ഞമാസം ശമ്പളം കിട്ടിയോ, നിന്റെ വീട്ടില്‍ കഞ്ഞികുടിച്ചോ'' എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഒരുമിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ഈ വീഡിയോയിലുടനീളം യാത്രക്കാരന് കണ്ടക്ടറെ അസഭ്യംപറയുന്നതാണുള്ളത്. സംഭവത്തില്‍ അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.