ഡല്‍ഹി: രാഹുല്‍ ഗാന്ധിയിലൂടെ പത്ത് വർഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് ഔദ്യോഗികമായി ഒരു പ്രതിപ്രക്ഷ നേതാവുണ്ടാകുകയാണ്.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ആകെ അംഗബലത്തിന്റെ പത്ത് ശതമാനം സീറ്റെന്ന നിബന്ധന മറികടക്കാന്‍ പ്രതിപക്ഷ നിരയില്‍ ഒരു പാർട്ടിക്കും കഴിയാത്തതിനാല്‍ പ്രതിപക്ഷ നേതൃത്വ പദവി ആർക്കും നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ 99 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് പദവി ഔദ്യോഗികമായി നേടിയെടുക്കുകയും ചെയ്തു.ഏറെ ചർച്ചകള്‍ക്ക് ശേഷം ഇന്ത്യാ സഖ്യത്തിലെ മറ്റ് പാർട്ടികളുടെ കൂടെ പിന്തുണയോടുകൂടിയാണ് രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. രാഹുല്‍ ഗാന്ധിക്ക് ഭരണഘടനാപരമായി ലഭിക്കുന്ന ആദ്യ സ്ഥാനം കൂടിയാണ് പ്രതിപക്ഷ നേതൃസ്ഥാനം.
ഇടതുവശത്തായി മുൻ നിരയില്‍ ഒരു ഇരിപ്പിടമായിരിക്കും പ്രതിപക്ഷ നേതാവിന് ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ ചെയറിലേക്ക് കൊണ്ടുപോകുന്നത് പോലുള്ള നടപടിക്രമങ്ങളില്‍ പ്രതിപക്ഷ നേതാവിന് പ്രത്യേക സ്ഥാനം ലഭിക്കും. പാർലമെൻ്റിൻ്റെ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യുന്ന സമയത്തും മുൻ നിരയില്‍ തന്നെയായിരിക്കും ഇരിപ്പിടം.
ഗാന്ധി കുടുംബത്തിലെ മുന്നാമന്‍
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് പദവിയിലെത്തുന്ന ഗാന്ധി കുടുംബത്തിലെ മൂന്നാമത്തെ അംഗമാണ് രാഹുല്‍. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായ അദ്ദേഹത്തിൻ്റെ പിതാവ് രാജീവ് ഗാന്ധി, 1989-90 കാലഘട്ടത്തില്‍ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗാന്ധി കുടുംബത്തിലെ ആദ്യത്തെ അംഗമായിരുന്നു. അമ്മ സോണിയ ഗാന്ധി 1999 മുതല്‍ 2004 വരെ ഈ ഭരണഘടനാ പദവി വഹിച്ചു.
പ്രതിപക്ഷ നേതാവിന്റെ അധികാരം
പ്രതിപക്ഷ നേതാവിന്റെ പിന്തുണയില്ലാതെ സർക്കാരിന് പല കാര്യങ്ങളിലും തീരുമാനമെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ പാനലില്‍ ഇനി രാഹുല്‍ ഗാന്ധിയുണ്ടാകും. മൂന്നാമത്തെ അംഗമായ കേന്ദ്ര കാബിനറ്റ് അംഗത്തെ പ്രധാനമന്ത്രി തിരഞ്ഞെടുക്കുന്നതിനാല്‍ സർക്കാർ തീരുമാനത്തിനായിരിക്കും മുന്‍ഗണന. എന്നിരുന്നാലും, ബിജെപിക്ക് തനിച്ച് ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ മറ്റ് രണ്ട് അംഗങ്ങള്‍ക്കും അവരുടെ തീരുമാനങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും സാധിക്കില്ല.
സി ബി ഐ, ഇ ഡി, സി വി സി തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ മേധാവികളെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ അംഗമെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ അധികാരങ്ങള്‍ ഉണ്ടായിരിക്കും. മൂന്നംഗ സമിതിയെ പ്രധാനമന്ത്രി മോദി നയിക്കും. ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയിരിക്കും മൂന്നാമത്തെ പ്രതിനിധി.
രാഹുല്‍ ഗാന്ധിയുടെ ശമ്പളം
പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് ക്യാബിനറ്റ് മന്ത്രിയുടെ പദവിയും ശമ്പളവും അലവൻസുകളും ലഭിക്കും. 3.3 ലക്ഷം രൂപയായിരിക്കും ശമ്പളം. എംപി എന്ന നിലയില്‍ ഒരു ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന് ഇതുവരെ ലഭിച്ചിരുന്നത്. ക്യാബിനറ്റ് മന്ത്രിയുടെ തലത്തിലുള്ള സുരക്ഷയും അദ്ദേഹത്തിന് ലഭിക്കും. ഇതില്‍ Z സെക്യൂരിറ്റി സുരക്ഷയും ഉള്‍പ്പെട്ടേക്കാം. ഒരു ക്യാബിനറ്റ് മന്ത്രിയുടേതിന് സമാനമായ സർക്കാർ ബംഗ്ലാവും രാഹുല്‍ ഗാന്ധിക്ക് ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.