തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ വയനാട്ടില്‍ സിപിഐയും ഇടതുമുന്നണിയും മത്സരിക്കാതിരിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഐ നേതാവ് ആനി രാജ.
രാഹുല്‍ ഗാന്ധിക്കെതിരെ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ആനി രാജയായിരുന്നു. പാര്‍ലമെൻ്ററി ജനാധിപത്യം അംഗീകരിച്ച പാര്‍ട്ടിയാണ് സിപിഐയെന്നും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സിപിഐയും ഇടതുമുന്നണിയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആനി രാജ വ്യക്തമാക്കി.ഒന്നിലധികം മണ്ഡലത്തില്‍ മത്സരിച്ചാല്‍ ഒരു സീറ്റ് ഒഴിയണമെന്നതാണ് നിലവിലെ ചട്ടമെന്ന് പറഞ്ഞ ആനി രാജ ആ നിലയിലാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതെന്ന വസ്തുത അംഗീകരിക്കുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെയാ വിമര്‍ശനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും പറഞ്ഞു.
രാഹുല്‍ ഗാന്ധി തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നയാളല്ലെന്നും വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുന്നയാളാണെന്നും അവര്‍ പറഞ്ഞു. വയനാട്ടില്‍ മത്സരിക്കുന്ന സമയത്ത് തന്നെ താൻ മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആ കാര്യം വയനാട് മണ്ഡലത്തിലെ ജനത്തോട് പറയാതിരുന്നത് നീതികേടാണെന്നാണ് താൻ വിമര്‍ശിച്ചതെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.
അതേസമയം തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് വരുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്.
ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.